
ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ ഉടൻ ഒപ്പുവെക്കുമെന്ന് കരുതുന്ന പുതിയ കരാറിനെതിരെ ഇസ്രായേൽ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധവും ആശങ്കയും. ഈ കരാർ മിഡിൽ ഈസ്റ്റിൽ ഇറാൻ്റെ സ്വാധീനം വലിയ തോതിൽ വർദ്ധിപ്പിക്കുമെന്നും ഇസ്രായേലിന് ഇതൊരു കനത്ത രാഷ്ട്രീയ പരാജയമാണെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമീപകാലത്ത് ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവർക്കെതിരെ ഇസ്രായേൽ നേടിയ സൈനിക വിജയങ്ങളേക്കാൾ വലുതാണ് ഈ കരാറിലൂടെ നേരിട്ട രാഷ്ട്രീയ പരാജയമെന്ന് ‘മാരിവ്’ പത്രത്തിലെ പ്രമുഖ കോളമിസ്റ്റ് ബെൻ കാസ്പിറ്റ് നിരീക്ഷിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചില പോരാട്ടങ്ങളിൽ വിജയിച്ചെങ്കിലും ഇറാന് എതിരെയുള്ള പ്രധാന യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ.
കരാറിൻ്റെ ഉള്ളടക്കത്തിൽ യാതൊരുവിധ സ്വാധീനവും ചെലുത്താൻ ഇസ്രായേലിന് കഴിഞ്ഞില്ലെന്ന് ‘മാരിവ്’ പത്രത്തിലെ മറ്റൊരു കോളമിസ്റ്റായ അവി അഷ്കെനാസി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേതൃത്വത്തിൻ്റെ പരാജയമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളുടെ ഫലത്തെ സ്വാധീനിക്കാൻ കഴിയാത്തതിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ അതീവ ചിന്താകുലരാണെന്ന് ‘വൈനെറ്റ്’ മാധ്യമവും റിപ്പോർട്ട് ചെയ്തു. ഇതൊരു ‘മോശം കരാർ’ ആണെന്നാണ് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ ഈ മാധ്യമത്തോട് പ്രതികരിച്ചത്.
അതേസമയം, ഇറാൻ ചർച്ചകളിൽ ഏർപ്പെട്ടത് ശക്തമായ നിലയിൽ നിന്നുകൊണ്ടാണെന്ന് ‘ഹാരെറ്റ്സ്’ പത്രത്തിലെ കോളമിസ്റ്റ് സ്വി ബാരൽ ചൂണ്ടിക്കാണിക്കുന്നു. ആഗോള, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാൻ തക്ക തന്ത്രപ്രധാനമായ സമ്മർദ്ദങ്ങൾ ചെലുത്താൻ ഇറാന് കഴിഞ്ഞു. കേവലം നിലനിൽപ്പിനായുള്ള പോരാട്ടത്തിനപ്പുറം, മിഡിൽ ഈസ്റ്റിലെ ഒരു വൻശക്തിയായി ഇറാൻ വീണ്ടും മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
US-Iran deal: Israeli media concerned; Report says Iran’s influence will increase















