ഇറാന് ബാലിസ്റ്റിക് മിസൈലുകൾ സ്വന്തമാക്കാം, നിലപാട് മാറ്റി ട്രംപ് ഭരണകൂടം; ന്യായീകരിച്ച് വാൻസ്, സ്വയംരക്ഷയ്ക്കുള്ള അനുമതി മാത്രം

വാഷിംഗ്ടൺ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി പൂർണ്ണമായും ഇല്ലാതാക്കണമെന്ന മുൻ നിലപാടിൽ നിന്ന് വ്യതിചലിച്ച്, അവർക്ക് സ്വയംരക്ഷയ്ക്കായി പരിമിതമായ തോതിൽ മിസൈലുകൾ കൈവശം വെക്കാൻ അനുമതി നൽകുമെന്ന സൂചനയുമായി ട്രംപ് ഭരണകൂടം. ഇറാനുമായുള്ള സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ യുഎസ് സ്വീകരിക്കുന്ന ഈ പുതിയ നിലമാറ്റത്തെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് രംഗത്തെത്തി. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ശക്തമായ സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ മിസൈൽ പ്രഹരശേഷി അമേരിക്ക ഗണ്യമായി കുറച്ചിട്ടുണ്ടെന്നും, നിലവിൽ ഇറാന് നൽകുന്നത് കേവലം “സ്വയംരക്ഷയ്ക്കുള്ള” അനുമതി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂമിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാൻസ് ഇക്കാര്യം വ്യക്തമാക്കിയത്. “അവരുടെ ഗണ്യമായ എണ്ണം ബാലിസ്റ്റിക് മിസൈലുകളും അവയുടെ ലോഞ്ചറുകളും ഞങ്ങൾ തകർത്തു കഴിഞ്ഞു. ഇത് കേവലം വെടിയുണ്ടകൾ നശിപ്പിക്കുന്നത് പോലെയല്ല, മറിച്ച് തോക്ക് തന്നെ തകർക്കുന്നതിന് തുല്യമാണ്. അതിൽ അമേരിക്കൻ സൈന്യം അതീവ വിജയകരമായിരുന്നു,” വാൻസ് പറഞ്ഞു. ഇറാന് തങ്ങളുടെ പ്രതിരോധത്തിനായി ‘ചില’ പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകൾ ലഭ്യമാകുന്നതിനെ താൻ പിന്തുണയ്ക്കുന്നുവെന്ന് ബുധനാഴ്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. അത്തരം മിസൈലുകൾ നിലവിൽ വലിയൊരു പ്രശ്നമല്ലെന്നായിരുന്നു ട്രംപിന്റെ വാദം. ഇറാന്റെ മിസൈൽ പരിപാടികൾ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നിലപാട് മാറ്റം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

അന്തിമ കരാറിന്റെ ഭാഗമായി, ലോകരാജ്യങ്ങൾക്ക് മൊത്തത്തിൽ ഭീഷണിയാകുന്ന തരത്തിലുള്ള ദീർഘദൂര മിസൈലുകൾ നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് വാൻസ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഫണ്ട് നൽകി അസ്ഥിരതയുണ്ടാക്കുന്നത് ഇറാൻ അവസാനിപ്പിക്കണമെന്നാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം ഇറാന്റെ ആണവായുധ പദ്ധതികൾ പുനരാരംഭിക്കുന്നത് തടയുക എന്നതുമാണ് വരാനിരിക്കുന്ന വിപുലമായ നയതന്ത്ര ചർച്ചകളിൽ അമേരിക്ക മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥയെന്നും യുഎസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

More Stories from this section

family-dental
witywide