വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് തൽക്കാലം ഇന്ത്യയിൽ അനുമതിയില്ല; സർക്കാരിന് മറുപടി നൽകാൻ മെറ്റയ്ക്ക് കൂടുതൽ സമയം

ന്യൂഡൽഹി: വാട്‌സ്ആപ്പിലെ വിവാദമായ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ മെറ്റയ്ക്ക് കൂടുതൽ സമയം അനുവദിച്ചു. വിഷയത്തിൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കില്ലെന്നും മെറ്റ അറിയിച്ചതായി റിപ്പോർട്ട്. സർക്കാർ നൽകിയ നോട്ടീസിന് മറുപടി സമർപ്പിക്കാൻ മൂന്ന് ദിവസത്തെ അധികസമയമാണ് വാട്‌സ്ആപ്പിന് അനുവദിച്ചിരിക്കുന്നത്. കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. നേരത്തെ ജൂലൈ 3 ആയിരുന്നു മറുപടി നൽകാനുള്ള അവസാന തീയതി.

ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് പരസ്പരം സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കുന്ന സംവിധാനമാണ് ‘യൂസർനെയിം’ ഫീച്ചർ. ഈ മാസം ഒന്നിനാണ് (ജൂലൈ 1) കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. പുതിയ ഫീച്ചർ ഓൺലൈൻ തട്ടിപ്പ്, ഫിഷിങ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, വ്യാജ വ്യക്തിത്വം സൃഷ്ടിച്ചുള്ള തട്ടിപ്പുകൾ എന്നിവ ഗണ്യമായി വർധിപ്പിക്കുമെന്ന ആശങ്കയാണ് സർക്കാർ ഉന്നയിച്ചത്. ചർച്ചകൾ പൂർത്തിയാകുന്നതുവരെ യൂസർനെയിം ഫീച്ചർ നടപ്പാക്കരുതെന്നും കേന്ദ്രം നിർദേശിച്ചിരുന്നു.

നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മെറ്റയുടെ പ്രതിനിധികൾ കേന്ദ്ര ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഫീച്ചർ സൈബർ കുറ്റകൃത്യങ്ങൾക്ക് വഴിവെച്ചാൽ ഐടി നിയമപ്രകാരവും അനുബന്ധ ചട്ടങ്ങൾ പ്രകാരവും എന്തുകൊണ്ട് നടപടി സ്വീകരിക്കരുതെന്ന് വിശദീകരിക്കണമെന്നും കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. പ്രധാന സാമൂഹികമാധ്യമ ഇടനിലക്കാരെന്ന നിലയിൽ ഐടി നിയമപ്രകാരമുള്ള എല്ലാ ഉത്തരവാദിത്വങ്ങളും വാട്‌സ്ആപ്പ് പാലിക്കേണ്ടതുണ്ടെന്നും സർക്കാർ ഓർമ്മിപ്പിച്ചു.

അതേസമയം, യൂസർനെയിം ഫീച്ചർ ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നും ഈ വർഷം അവസാനത്തോടെ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്നുമാണ് കഴിഞ്ഞ ആഴ്ച വാട്‌സ്ആപ്പ് വക്താവ് വ്യക്തമാക്കിയത്. വ്യാജ വ്യക്തിത്വം സൃഷ്ടിക്കുന്നത് തടയാൻ പൊതുപ്രവർത്തകർ, സർക്കാർ സ്ഥാപനങ്ങൾ, പ്രമുഖർ, വെരിഫൈഡ് മെറ്റ അക്കൗണ്ടുകൾ എന്നിവയുടെ പേരുകൾ സംരക്ഷിച്ചിട്ടുണ്ടെന്നും അവ യഥാർഥ ഉടമകൾക്ക് മാത്രമേ ഉപയോഗിക്കാനാകൂ എന്നും കമ്പനി അറിയിച്ചു. യൂസർനെയിം സംവിധാനം വന്നാലും വാട്‌സ്ആപ്പ് ഉപയോഗിക്കാൻ ഫോൺ നമ്പർ നിർബന്ധമായിരിക്കുമെന്നും തട്ടിപ്പുകൾ തടയാൻ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ആരെങ്കിലും സന്ദേശം അയയ്ക്കണമെങ്കിൽ കൃത്യമായ യൂസർനെയിം അറിയണം. പുതിയ അക്കൗണ്ടുകൾക്ക് അയയ്ക്കാവുന്ന സന്ദേശങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും യൂസർനെയിം ഊഹിച്ച് കണ്ടെത്താനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ തടയുമെന്നും വ്യാജ വ്യക്തിത്വം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും വാട്‌സ്ആപ്പ് അറിയിച്ചു. യൂസർനെയിം വഴി ആദ്യമായി സന്ദേശം ലഭിക്കുമ്പോൾ അയച്ചയാൾ പുതിയ അക്കൗണ്ടാണോ, കോൺടാക്ടിലുള്ള ആളാണോ, പൊതുവായ ഗ്രൂപ്പിലെ അംഗമാണോ, മറ്റൊരു രാജ്യത്തുനിന്നാണോ എന്ന വിവരങ്ങൾ ഉപയോക്താവിന് കാണിച്ചുതരുമെന്നും അതിന്റെ അടിസ്ഥാനത്തിൽ മറുപടി നൽകണമോയെന്ന് തീരുമാനിക്കാമെന്നും കമ്പനി വ്യക്തമാക്കി.

വാട്‌സ്ആപ്പിന് നോട്ടീസ് നൽകിയതിന് പിന്നാലെ ടെലഗ്രാമിനും സിഗ്നലിനും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലെ നിലവിലെ യൂസർനെയിം സംവിധാനം തട്ടിപ്പിനും വ്യാജ വ്യക്തിത്വം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്ന ആശങ്കകൾ എങ്ങനെ പരിഹരിക്കുന്നുവെന്ന കാര്യത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. ഇന്ത്യയിൽ വാട്‌സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കളുള്ളപ്പോൾ ടെലഗ്രാമിന്റെ ഉപയോക്തൃ അടിത്തറ താരതമ്യേന കുറവാണ്. അടുത്തിടെയാണ് മെറ്റയും ടെലഗ്രാമും സർക്കാരിന്റെ നിരീക്ഷണത്തിലായത്.

ഇൻസ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് കേന്ദ്ര സർക്കാർ കർശന നോട്ടീസ് നൽകിയിരുന്നു. അതേസമയം, സിനിമകളുടെയും ഒടിടി ഉള്ളടക്കങ്ങളുടെയും മറ്റ് ദൃശ്യ-ശ്രാവ്യ സൃഷ്ടികളുടെയും പൈറേറ്റഡ് പതിപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടെലഗ്രാമിനും നോട്ടീസ് നൽകിയിട്ടുണ്ട്.

WhatsApp gets more time to reply to username notice, assures no India rollout till talks end

More Stories from this section

family-dental
witywide