ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് ഏകദേശം 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ആകെ ജീവനക്കാരിൽ ഏകദേശം 2 ശതമാനത്തോളം പേരെയാണ് മൈക്രോസോഫ്റ്റിൻ്റെ തീരുമാനം ബാധിക്കുക. വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആഘാതം നേരിടുക കമ്പനിയുടെ ഗെയിമിംഗ് വിഭാഗമായ എക്സ്ബോക്‌സിനായിരിക്കും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായാണ് ഈ മാറ്റങ്ങൾ നടപ്പാക്കുകയെന്ന് കമ്പനി അറിയിച്ചു.
എക്സ്ബോക്‌സ് ഗെയിമിംഗ് പ്രവർത്തനങ്ങളെയാണ് പുനഃസംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണിതെന്ന് മൈക്രോസോഫ്റ്റ് വിശേഷിപ്പിച്ചു. ഈ വർഷം ആദ്യം അമേരിക്കയിലെ ഏകദേശം 9,000 ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള പാക്കേജും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇത് യുഎസിലെ മൈക്രോസോഫ്റ്റിന്റെ ആകെ ജീവനക്കാരുടെ ഏകദേശം 7 ശതമാനത്തോളം വരും. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ചെലവുകൾ അന്തിമമാക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ അവസാനത്തോടെ ജീവനക്കാരുടെ എണ്ണം കമ്പനി പുനഃപരിശോധിക്കാറുണ്ട്.
നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യയോടുള്ള ശക്തമായ ആവശ്യകത മൈക്രോസോഫ്റ്റിന്റെ അസ്യൂർ (Azure) ക്ലൗഡ് ബിസിനസിന്റെ വളർച്ചയ്ക്ക് കരുത്താകുന്നുണ്ടെങ്കിലും, AI സേവനങ്ങൾക്കായുള്ള ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ ആവശ്യമായ വൻ നിക്ഷേപം കമ്പനിയുടെ സാമ്പത്തിക സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ വരെ ഓപ്പൺഎഐയുടെ മോഡലുകൾക്ക് അസ്യൂറിനായിരുന്നു ഏക ക്ലൗഡ് സേവനദാതാവെന്ന പദവി. ഈ മാസം അവസാനത്തോടെ ത്രൈമാസ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെ, അസ്യൂറിന്റെ വരുമാനം വിപണി പ്രതീക്ഷകളെ മറികടക്കുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പ്രവചിച്ചിരുന്നു.
അതേസമയം, 2026-ൽ 190 ബില്യൺ ഡോളറിന്റെ മൂലധന ചെലവ് (Capital Expenditure) നടത്തുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഇത് വിപണി കണക്കുകൂട്ടലുകളെക്കാൾ വളരെ ഉയർന്നതാണ്. AI അധിഷ്ഠിത ഉപകരണങ്ങൾ പതിവ് ഓഫീസ് ജോലികൾ കൂടുതൽ ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ സോഫ്റ്റ്‌വെയർ ബിസിനസും വെല്ലുവിളികൾ നേരിടുകയാണ്. ഇതിനിടെ, ഡാറ്റാ സെന്ററുകളുടെ വർധിച്ച ആവശ്യകത മൂലം മെമ്മറി ചിപ്പുകളുടെ വില ഉയർന്നതും എക്സ്ബോക്‌സ് കൺസോളുകളുടെ നിർമ്മാണച്ചെലവ് വർധിപ്പിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട്, ആവശ്യകത കുറഞ്ഞ സാഹചര്യത്തിലും എക്സ്ബോക്‌സ് കൺസോളുകളുടെ വില മൈക്രോസോഫ്റ്റ് ഉയർത്തിയിരുന്നു.
കഴിഞ്ഞ മാസം എക്സ്ബോക്‌സ് ഗെയിമിംഗ് വിഭാഗം മേധാവി ആശ ശർമ്മ, ബിസിനസിന് ഒരു “റീസെറ്റ്” അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ലാഭവിഹിതം വെറും 3 ശതമാനമായി കുറഞ്ഞതിനാൽ പുനഃസംഘടന ഒഴിവാക്കാനാകില്ലെന്നും ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കും (M&A) സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.” ആക്ടിവിഷൻ ബ്ലിസാർഡ് കിങ്ങിനെ ഒഴിവാക്കിയാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉള്ളടക്കം, പ്ലാറ്റ്‌ഫോം, ഹാർഡ്‌വെയർ സബ്‌സിഡി എന്നിവയ്ക്കായി 20 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ കാലയളവിൽ ഞങ്ങളുടെ വാർഷിക വരുമാനം ഏകദേശം അര ബില്യൺ ഡോളർ കുറഞ്ഞു. ഇനി ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ല,” ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ ആശ ശർമ്മ വ്യക്തമാക്കി. ഈ കുറിപ്പ് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Microsoft to layoff 4,800 people as Xbox undergoes major overhaul















