സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. നാളെ ഓണ്‍ലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ മാസം 20, 21 തീയതികളില്‍ നടത്താനിരുന്ന ഓഎംആര്‍ പരീക്ഷകളും മാറ്റി വച്ചു. കോഴിക്കോട് ഈ മാസം 20, 21 തീയതികളില്‍ നടത്താനിരുന്ന വകുപ്പ് തല പരീക്ഷയും മാറ്റി.
അതേസമയം കേരള പിഎസ്സി നടത്തുന്നത് രാജ്യത്തിനാകെ മാതൃകയായ പ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ പിഎസ്സി ദുര്‍ബലമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. പി എസ് സി പോലുള്ള സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ കൊല്ലുന്ന സംഭവം വരെ രാജ്യത്ത് ഉണ്ടായി എന്നും ഇതൊക്കെ കേരളത്തിന് പുറത്ത് നടക്കുന്ന സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയായ രീതിയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പി എസ് സി. എന്നാല്‍ ഈ സ്ഥാപനത്തിനെ താറടിക്കുന്ന നടപടിയാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

പി എസ് സിയെ അപകീര്‍ത്തിപ്പെടുത്താനായി ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി വിമര്‍ശിച്ചു. റെയിവേയില്‍ മാത്രം മൂന്നു ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ട്. സാധാരണ നിലയിലെ നിയമനം അട്ടിമറിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദങ്ങള്‍ക്കിടയിലും കൃത്യമായ രീതിയില്‍ എല്ലാം നടത്തിക്കൊണ്ടു പോകാന്‍ പി എസ് സി ക്ക് കഴിയുന്നു എന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide