
മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്. ഇതേതുടർന്ന് ആകാശ് തില്ലങ്കേരി അടക്കമുള്ള മുഴുവൻ പ്രതികളും ജയിലിലേക്ക് പോകും. കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ മെയ് 18-നാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. എന്നാൽ കേസിലെ ഒന്നാം സാക്ഷിയായ റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കോടതി ഈ വാദം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് പ്രതികൾ ഇതിനെതിരെ അപ്പീൽ നൽകിയിരുന്നു. ഇതോടൊപ്പം തന്നെ കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെയും സമീപിക്കുകയുണ്ടായി. ഈ സാഹചര്യങ്ങൾ മുൻനിർത്തി വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ നിലപാട് സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.
കോടതി നടപടികൾ അറിയാനായി സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും വലിയ തോതിൽ തലശ്ശേരി കോടതി പരിസരത്ത് എത്തിയിരുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച മട്ടന്നൂർ ഷുഹൈബ് വധക്കേസ് നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വിചാരണ നടപടികളിലേക്ക് കടന്നിരിക്കുന്നത്. 2018 ഫെബ്രുവരി 12-നാണ് കണ്ണൂർ ഇടയന്നൂരിലെ തട്ടുകടയിൽ വെച്ച് എടയന്നൂർ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Shuhaib murder case: Court cancels bail of all accused including Akash Thillankeri; 17 sent to jail















