‘അമ്മ’ യുടെ ആദ്യ ജനറൽ സെക്രട്ടറി, ഒരുകാലത്തെ തിരക്കേറിയ നടൻ; ഓർമ നശിച്ചു, ആരോരുമില്ലാതെ ടി.പി മാധവൻ

കൊല്ലം: ഒരുസമയത്ത് മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു നടൻ ടി പി മാധവന്‍. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. ആദ്യകാലങ്ങളില്‍ വില്ലൻ കഥാപത്രങ്ങളിലും പിന്നീട് കോമഡി കഥാപാത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 600 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോൾ പത്തനാപുരത്തുള്ള ഒരു ഗാന്ധി ഭവൻ അന്തേവാസിയാണ്. അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്.

താരസംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ ഇപ്പോൾ പല കാര്യങ്ങളും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുകയാണ്. ഗാന്ധി ഭവൻ പങ്കുവച്ച വിഡിയോയിലാണ് പുതുവസ്ത്രങ്ങൾ ധരിച്ച് ഉന്മേഷവാനായി ഇരിക്കുന്ന മാധവനെ കാണുന്നത്. ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായങ്കിലും ടി.പി. മാധവനെ കാണാൻ സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, ഭർത്താവും നിർമാതാവുമായ എം.രഞ്ജിത്, മധുപാൽ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു.

‘‘ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു’’ എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി. മാധവൻ പറഞ്ഞത്. ‘‘സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല’’ എന്നൊക്കെയാണ് ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹം പറയുന്നത്.

ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാൻ നൽകി‌യിട്ടുള്ളത്. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മറ്റും ഷോകേസിൽ വച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ പുരസ്‌കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങൾ അദേഹത്തിന് ലഭിച്ചതെന്ന് അമൽ രാജ് പറഞ്ഞു.

ടി.പി. മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായി. സിനിമ വിട്ട് ഹരിദ്വാറിൽ തീർഥാടനത്തിന് പോയ ടി.പി. മാധവൻ അവിടെ തമാസസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിച്ചു.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൊൽക്കത്തയിലും മറ്റും പരസ്യ ഏജൻസികൾ നടത്തിയിരുന്നു. നാൽപതാമത്തെ വയസ്സിലാണ് നടൻ മധുവിനെ പരിചയപ്പെ്ടതും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തത്. സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പത്തുവർഷ പ്രവർത്തിച്ചു. അറുനൂറോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധിഭവനിൽ എത്താറില്ല. അദ്ദേഹത്തിന്റെ മകൻ ഗാന്ധിഭവനിൽ എത്തി എന്ന വാർത്ത പ്രചരിച്ചിരുന്നെങ്കിലും അത് സത്യമല്ലെന്ന് അമൽ രാജ് പറ‌യുന്നു.

More Stories from this section

family-dental
witywide