![](https://www.nrireporter.com/wp-content/uploads/2023/08/Maya-gang.jpg)
ന്യൂഡൽഹി: ഡൽഹിയിൽ നടുറോഡിൽ വച്ച് 34 കാരനായ ആമസോൺ മാനേജരെ വെടിവച്ചു കൊലപ്പെടുത്തിയ യുവാക്കളുടെ സംഘം 18 കാരന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘മായാ ഗ്യാങ്’ എന്ന് പൊലീസിന്റെ കണ്ടെത്തൽ.
സംഘത്തലവനായ മുഹമ്മദ് സമീറിന് അടുത്തിടെയാണ് 18 വയസ് തികഞ്ഞത്. പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇയാൾക്ക് നാല് കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ സമീർ തോക്കുകളുമായി പോസ് ചെയ്യുന്ന ചിത്രങ്ങളും വെടിവയ്ക്കുന്ന വിഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോൺ മാനേജർ ഹർപ്രീത് ഗില്ലിനെയും അമ്മാവൻ ഗോവിന്ദിനെയും തലയ്ക്ക് വെടിവച്ച ഇയാൾ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.
![](https://www.nrireporter.com/wp-content/uploads/2023/08/image-144-1024x614.png)
ഈ ഞായറാഴ്ച 18 വയസ് തികഞ്ഞ ബിലാൽ ഗനി എന്നയാളാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ. കഴിഞ്ഞ വർഷം നടന്ന കൊലപാതകത്തിലും കവർച്ചയിലും ഗനിക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ചിൽഡ്രൻസ് ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചെങ്കിലും പുറത്തിറങ്ങി വെൽഡിംഗ് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.
ഓഗസ്റ്റ് 29-ാം തിയതി വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ വച്ചു നടന്ന ആക്രമണത്തിൽ ആമസോണിൽ സീനിയർ മാനേജരായ ഹർപ്രീത് ഗിൽ (36) ആണ് കൊല്ലപ്പെട്ടത്. ബന്ധു ഗോവിന്ദ് സിങ് (32) ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഹർപ്രീതും ഗോവിന്ദും ബൈക്കിൽ ഭജൻപുരയിലെ ഇടുങ്ങിയ റോഡിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ രണ്ട് പ്രതികളെ കൂടാതെ കൂട്ടാളികളായ സൊഹൈൽ (23), മുഹമ്മദ് ജുനൈദ് (23), അദ്‌നാൻ (19) എന്നിവർ രണ്ട് സ്‌കൂട്ടറുകളിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇടുങ്ങിയ പാതയിൽ ഇരുചക്രവാഹനങ്ങൾ മുഖാമുഖം വന്നപ്പോൾ ആരു വഴിമാറും എന്നതിനെ ചൊല്ലി തർക്കം തുടങ്ങുകയും തർക്കം സംഘർഷത്തിൽ കലാശിക്കുകയും മായ എന്ന് വിളിക്കുന്ന സമീർ ഹർപ്രീതിനെയും ഗോവിന്ദിനെയും വെടിവെച്ചു കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.