താലികെട്ടിനു മുന്‍പ് കാമുകിയെത്തി, വരനെ പോലീസ് പൊക്കി; സഹോദരനെ വിവാഹം ചെയ്ത് വധു

ലക്നൗ: താലി കെട്ടുന്നതിനു മുന്‍പ് കാമുകി കല്യാണ മണ്ഡപത്തിലെത്തിയതോടെ നവ വരനെ പോലീസ് പൊക്കി. ഉത്തര്‍പ്രദേശിലാണ് കല്യാണത്തിന് തൊട്ടുമുന്‍പ് വരന്‍ പൊലീസ് കസ്റ്റഡിയിലായത്. 25കാരനായ സുരേന്ദ്രയുടെ വിവാഹം നേവാദ ഗ്രാമത്തില്‍ നിന്നുള്ള യുവതിയുമായാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹം നടക്കുന്നതിനു മുന്‍പ് സുരേന്ദ്രയുടെ കാമുകി സ്ഥലത്തെത്തി. വിവാഹത്തിനായി കുടുംബത്തോടൊപ്പം സുരേന്ദ്ര വധുവിന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് കാമുകിയുടെ എന്‍ട്രി.

തന്നെ കല്യാണം കഴിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയുമായാണ് കാമുകി എത്തിയത്. ഈ പരാതി പരിഗണിച്ച പോലീസ് നവവരനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സുരേന്ദ്രയെയും കാമുകിയെയും സ്റ്റേഷനിലെത്തിച്ചു. ഇരുവരുടെയും കുടുംബവും സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാമുകിയെ സുരേന്ദ്ര വിവാഹം കഴിക്കണമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.

പഞ്ചായത്തിലെ ചില മുതിര്‍ന്ന അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കല്യാണം മുടങ്ങിയ വധുവിനെ വരന്റെ സഹോദരന്‍ കല്യാണം കഴിക്കണമെന്ന തീരുമാനവുമെടുത്തു. തുടര്‍ന്ന് വധു വരന്റെ സഹോദരനെ വിവാഹം കഴിച്ചു. വൈകാതെ തന്നെ കാമുകിയെ വിവാഹം കഴിക്കാമെന്ന സുരേന്ദ്രയുടെ ഉറപ്പിന്മേലാണ് കുടുംബങ്ങള്‍ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.