സൗദിയിൽ സ്കൂൾ ബസിനെ മറികടന്നാൽ 6000 റിയാൽ പിഴ; ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്

റിയാദ്: കഴിഞ്ഞ ഞായറാഴ്ച പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായതോടെ സ്‌കൂള്‍ ബസ് ഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഓര്‍മിപ്പിച്ച് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിദ്യാര്‍ഥികളെ കയറ്റാനോ ഇറക്കാനോ നിര്‍ത്തിയ സ്‌കൂള്‍ വാഹനങ്ങളെ മറികടക്കുന്നത് കനത്ത പിഴ ചുമത്താവുന്ന നിയമലംഘനമാണ്. സ്‌കൂള്‍ ബസ്സുകളെ ഓവര്‍ടേക്ക് ചെയ്താല്‍ 3,000 മുതല്‍ 6,000 റിയാല്‍ വരെ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തുമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സമയത്ത് മറ്റു വാഹനങ്ങള്‍ സമീപത്തുകൂടി കടന്നുപോകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിനാലാണ് ഈ നിയന്ത്രണം. വിദ്യാര്‍ഥികളെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയോ വാഹനത്തില്‍ കയറ്റുകയോ ചെയ്ത ശേഷം സ്‌കൂള്‍ ബസ് പുറപ്പെട്ടാല്‍ മാത്രമേ മറ്റ് വാഹനങ്ങള്‍ സ്‌കൂള്‍ ബസ്സിനെ മറികടക്കാന്‍ പാടുള്ളൂ.

സ്‌കൂള്‍, കോളജുകളില്‍ നിന്നുള്ള ആറ് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്. സര്‍വകലാശാലകള്‍, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, വിവിധ ഗവര്‍ണറേറ്റുകളിലെ തുടര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഏകദേശം 1.36 ദശലക്ഷം വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

സ്‌കൂളുകള്‍ തുറന്നതോടെ പ്രധാന പാതകളിലെല്ലാം രാവിലെയും വൈകുന്നേരവും വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച 51 ദിവസത്തെ വേനല്‍ അവധിക്കാലം അവസാനിച്ചതോടെ 500,000ത്തിലധികം അധ്യാപകരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും സൂപ്പര്‍വൈസര്‍മാരും സ്‌കൂളുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 28,000ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തുടനീളം വീണ്ടും തുറന്നു.

More Stories from this section

family-dental
witywide