അഭ്യൂഹങ്ങള്‍ ശക്തമെങ്കിലും പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് ബൈഡന്‍, ‘അടുത്തയാഴ്ച പ്രചാരണത്തില്‍ മടങ്ങിയെത്തും’

വാഷിംഗ്ടണ്‍ : മുപ്പതിലധികം ഹൗസ് ഡെമോക്രാറ്റുകളും നാല് സെനറ്റര്‍മാരും ഉള്‍പ്പെടെ പിന്മാറ്റം ആവശ്യപ്പെട്ടിട്ടും, പ്രായം തളര്‍ത്തിയിട്ടും മുമ്പോട്ട് വെച്ച കാല്‍ മുമ്പോട്ടുതന്നെയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് പിടിപെട്ട് ഐസൊലേഷനില്‍ കഴിയുമ്പോഴും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും താന്‍ മാറി നില്‍ക്കില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്.

‘പങ്കാളിത്തം ഉയര്‍ന്നതാണ്, തിരഞ്ഞെടുപ്പ് വ്യക്തമാണ്. ഒരുമിച്ച്, നമ്മള്‍ വിജയിക്കും,’ 81 കാരനായ അദ്ദേഹം കോവിഡ് ഐസൊലേഷനിലുള്ള ഡെലവെയര്‍ ബീച്ച് ഹോമില്‍ നിന്നാണ് വെള്ളിയാഴ്ച പുതിയ പ്രസ്താവന നല്‍കിയത്. അടുത്തയാഴ്ച പ്രചാരണ പാതയിലേക്ക് മടങ്ങിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കോവിഡിനോട് പോരാടി ആരോഗ്യം തിരിച്ചുപിടിക്കുന്ന ബൈഡന്റെ രാഷ്ട്രീയ ആരോഗ്യം വളരെ മോശമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഡോണള്‍ഡ് ട്രംപുമായുള്ള നവംബറിലെ തിരഞ്ഞെടുപ്പ് ഏറ്റുമുട്ടലില്‍ നിന്ന് മാറിനില്‍ക്കാന്‍ ബൈഡനോട് പരസ്യമായി ആഹ്വാനം ചെയ്യുന്ന നിയമനിര്‍മ്മാതാക്കളുടെ പട്ടികയില്‍ പത്ത് ഹൗസ് ഡെമോക്രാറ്റുകളും രണ്ട് സെനറ്റര്‍മാരും ചേര്‍ന്നു.

മൂന്നാഴ്ച മുമ്പ് ട്രംപുമായ നടന്ന സംവാദ പ്രകടനമാണ് ബൈഡന് ഉണ്ടായ കനത്ത തിരിച്ചടി. സംവാദത്തിലെ മോശം പ്രകടനം, ബൈഡന്റെ പ്രായത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും പരിഭ്രാന്തി സൃഷ്ടിക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യനല്ലെന്ന വിലയിരുത്തലിലേക്കും നീങ്ങി. സിലിക്കണ്‍ വാലി നിക്ഷേപകന്‍ മൈക്കല്‍ മോറിറ്റ്‌സ്, നടന്‍ ജോര്‍ജ്ജ് ക്ലൂണി ഉള്‍പ്പെടെയുള്ളവരും ബൈഡന്‍ പിന്മാറമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരുന്നു.

കൂടാതെ, ബൈഡന്റെ കുടുംബത്തിലെ ചിലര്‍ ‘അദ്ദേഹം പ്രചാരണത്തില്‍ നിന്ന് പുറത്തുകടക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചര്‍ച്ച ചെയ്തതായി’ എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിലടക്കം ബൈഡന്റെ പിന്മാറ്റ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്നും എന്നാല്‍ അതില്‍ അന്തിമ തീരുമാനമൊന്നുമായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide