
ന്യൂഡല്‍ഹി: 2016ല്‍ 29 പേരുമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെന്നൈ തീരത്തുനിന്ന് 310 കിലോമീറ്റർ അകലെയാണ് എഎന്‍-32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് വേറെ വിമാനമൊന്നും കാണാതായിട്ടില്ലെന്നും ഇത് 2016ൽ കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണെന്നും ഉറപ്പിക്കാമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.
വ്യോമസേനയിലെയും സൈന്യത്തിലെയും തീരസംരക്ഷണസേനയിലേയും 29 ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
2016 ജൂലൈ 22നാണ് ഇന്ത്യൻ എയർഫോഴ്സിന്റെ ആന്റണോവ് വിമാനം കാണാതായത്. ചെന്നൈയിലെ താംബരത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം. എട്ട് മണിക്കാണ് വിമാനം യാത്ര തിരിച്ചത്. എന്നാൽ, ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടമാവുകയും അത് റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. തുടർന്ന് വ്യോമസേന വിമാനത്തിനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.












