കലാപത്തീ ബംഗ്ലാദേശിന് വൻ തിരിച്ചടിയായി, വനിതാ ടി20 ലോകകപ്പ് വേദി നഷ്ടം, ലോക പോരാട്ടം യുഎഇയിൽ

ദുബായ്: കലാപ കലുഷിതമായ സാഹചര്യത്തിൽ ബംഗ്ലാദേശിന് വനിതാ ടി20 ലോകകപ്പ് വേദി നഷ്ടമായി. ഐ സി സി വനിതാ ടി 20 ലോകകപ്പ് വേദി ബംഗ്ലാദേശിൽ നിന്ന് മാറ്റി. ഇത്തവണത്തെ വനിതകളുടെ പോരാട്ടങ്ങള്‍ യു എ ഇയിലാകും അരങ്ങേറുക. ഇക്കാര്യം ഐ സി സി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യമാണ് വേദി നഷ്ടത്തില്‍ കലാശിച്ചതെന്നും ഐ സി സി പ്രതികരിച്ചു.ആഭ്യന്തര സംഘര്‍ഷ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഐ സി സി തീരുമാനം. ശ്രീലങ്കയേയും വേദിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവിൽ വേദി യു എ ഇക്ക് അനുവദിക്കുകയായിരുന്നു. ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് പോരാട്ടം. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായി പോരാട്ടം അരങ്ങേറും.

അഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. പിന്നാലെ അവര്‍ രാജ്യം വിടുകയും ചെയ്തു. വിദ്യാര്‍ഥി പ്രക്ഷോഭം സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറിയതാണ് രാജ്യത്തെ സ്ഥിതി മോശമായത്. താരങ്ങളുടെ സുരക്ഷ പരമ പ്രധാനമാണെന്നു നേരത്തെ ഐസിസി ഈ വിഷയത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റമെന്ന സുപ്രധാന തീരുമാനം.