കേരളത്തിന് 13,608 കോടി കടമെടുക്കാനുള്ള അനുമതി അടിയന്തരമായി നല്‍കണം : കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന് കാട്ടി കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയില്‍ ആശ്വാസ വിധി.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 ന് മുമ്പായി സംസ്ഥാനത്തിന് 13608 കോടി കടമെടുക്കാന്‍ കേന്ദ്രം അടിയന്തര അനുമതി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കേരളത്തിന്റെ കടമെടുപ്പ് പരിധിയായ തുകയാണിത്. കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചാലേ അനുമതി നല്‍കൂവെന്ന് കേന്ദ്രം നിലപാട് അറിയിച്ചെങ്കിലും സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്യതലസ്ഥാനത്തെത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കേരളത്തിന്റെ പ്രതിഷേധത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അടക്കം നിരവധി നേതാക്കള്‍ പിന്തുണ അറിയിച്ചിരുന്നു. സ്വന്തം കുടുംബത്തിനായി പണം വാങ്ങാനല്ല വിജയന്‍ സാബ് ഇവിടെ വന്നതെന്നായിരുന്നു പ്രതിഷേധത്തില്‍ പിന്തുണയുമായി എത്തിയ കേജ്‌രിവാള്‍ അന്ന് പറഞ്ഞത്.