മമതയുടെ രാജിക്കായി ആക്രോശിച്ച് പ്രതിഷേധക്കാര്‍; കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മമത, ‘ഞങ്ങള്‍ ഇരയ്‌ക്കൊപ്പം’

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മമത ബാനര്‍ജി. തൃണമൂല്‍ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനം ഇരയായ പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി മമത എക്‌സില്‍ എഴുതി. ബംഗാളിയിലാണ് മമതയുടെ പോസ്റ്റ്.

മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ക്കിരയാകുന്ന എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമൊപ്പമാണ് തങ്ങള്‍, മാപ്പെന്ന് അവര്‍ കുറിച്ചു. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിയുടെ കുടുംബത്തെ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അവള്‍ക്ക് വേഗത്തില്‍ നീതി ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുവെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

ഇനിയും കെട്ടടങ്ങാത്ത പ്രതിഷേധത്തില്‍ മമതയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തടിയൂരല്‍.

അതേസമയം, പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ 12 മണിക്കൂര്‍ ബന്ദിനാണ് ഇന്നലെ ബിജെപി ആഹ്വാനം ചെയ്തത്. അതേസമയം ബന്ദ് ആഹ്വാനം തള്ളിയ സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ളവ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ബംഗാള്‍ പൊലീസിന് കര്‍ശന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.