നിതീഷ് കുമാർ വീണ്ടും ബിജെപിക്ക് ഒപ്പമെന്ന് സൂചന ; ഇന്ത്യ സഖ്യത്തിന് കനത്ത അടി

ബിഹാറിൽ ആർജെഡിയും കോൺഗ്രസുമായി തുടരുന്ന സഖ്യം അവസാനിപ്പിച്ച് ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും ബിജെപി സഖ്യത്തിലേക്ക് പോകുമെന്ന് സൂചന. എൻഡിടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യാനായി നിതീഷ് കുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

ബിഹാര്‍ നിയമസഭ പിരിച്ചുവിടാനായി നിയമോപദേശം തേടിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ഡിഎ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷിനെ ബിജെപി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയേയും കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ബംഗാളിൽ ഒറ്റയ്ക്ക് മൽസരിക്കുമെന്ന് മമത ബാനർജിയും പഞ്ചാബിൽ ഒറ്റയ്ക്ക് മൽസരിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജ്രിവാളും ഇന്നലെ അറിയിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ യു ടേൺ.

ഇന്ത്യ സംഖ്യത്തിൻ്റെ തലവര ഇനി കണ്ടറിയണം. മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് വിട്ടു വീണ്ടും ബിജെപിയില്‍ ചേര്‍ന്ന വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യ ക്യാംപിനെ ഞെട്ടിച്ചുകൊണ്ടുള്ള നിതീഷ് കുമാറിന്റെ മടക്കം.

72 കാരനായ നിതീഷ് കുമാറിൻ്റെ അഞ്ചാമത്തെ മുന്നണി മാറ്റമാണ് ഇത്. 2013 മുതൽ, അദ്ദേഹം എൻഡിഎയ്ക്കും മഹാസഖ്യത്തിനുമിടയിൽ ആടിക്കളിക്കുകയായിരുന്നു. എവിടെയാണോ തനിക്ക് സ്ഥാനം ലഭിക്കുക അവിടെ നിൽക്കാനും നല്ല അവസരം കിട്ടുമ്പോൾ അടുത്ത ക്യാംപിലേക്ക് ചാടാനും ഒരു മടിയുമില്ലാത്ത അവസരവാദിയാണ് നിതീഷ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ചുള്ള നിതീഷിൻ്റെ അഭിപ്രായപ്രകടനവും തുടർന്നുള്ള ലാലു യാദവിന്റെ മകളുടെ മറുപടിയും ആർജെഡിയുമായുള്ള ഭിന്നത കഴിഞ്ഞ ആഴ്‌ച തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ, ഭാരത് ജോഡോ യാത്രയ്ക്കുള്ള കോൺഗ്രസ് ക്ഷണത്തോട് അദ്ദേഹം പ്രതികരിക്കാത്തത് ഒരു ചോദ്യചിഹ്നമായി നിലനിൽക്കെയാണ് പുതിയ വാർത്തകൾ പുറത്തു വരുന്നത്.

മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനുള്ള ഭാരതരത്‌ന മുൻകൂറായി തയാറാക്കിയ തിരക്കഥയായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്.
ഇന്ത്യൻ ബ്ലോക്കിന്റെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിൽ വ്യക്തതയില്ലാത്തതിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാത്തതിലും നിതീഷ് അസ്വസ്ഥനായിരുന്നു.

Nitish Kumar May Exit Alliance In Bihar, Likely To Go With BJP Again