
ന്യൂഡല്‍ഹി: ഞാന്‍ നിങ്ങളെ ഇന്ന് ശിക്ഷിക്കാന്‍ പോകുന്നു എന്റെ ഒപ്പം വരൂ എന്നു പറഞ്ഞ് പ്രധാനമന്ത്രിയുടെ വിളി എത്തിയപ്പോള്‍ ആ എട്ട് എം.പിമാരും ആശ്ചര്യപ്പെട്ടു. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെയൊരു വിളി എന്ന് അവര്‍ക്ക് പിടികിട്ടിയില്ല. അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. പക്ഷേ പട്ടെന്നുതന്നെ കാര്യങ്ങള്‍ മാറി മറിഞ്ഞു. അവിചാരിതമായി പ്രധാനമന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തിനുള്ള ക്ഷണമായിരുന്നു അതെന്ന് അവര്‍ മനസിലാക്കി. പിന്നീട് ആശങ്ക ചിരിയിലേക്കും മോദിക്കൊപ്പമുള്ള ഉച്ചഭക്ഷണത്തിലേക്കും കലാശിക്കുകയായിരുന്നു.
ചോറും പരിപ്പും ഖിച്ഡിയും റാഗി ലഡുവുമൊക്കെയായി സസ്യാഹാരമായിരുന്നു ഉച്ചയൂണിന്. ആഹാരത്തിന്റെ പണമാകട്ടെ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുകയും ചെയ്തു.
ടിഡിപിയില്‍ നിന്ന് രാംമോഹന്‍ നായിഡു, ബിഎസ്പിയില്‍ നിന്ന് റിതേഷ് പാണ്ഡെ, ബിജെപിയുടെ ലഡാക്ക് എംപി ജംയാങ് നംഗ്യാല്‍, കേന്ദ്രമന്ത്രി എല്‍ മുരുഗുണ്‍, ബിജെഡിയുടെ സസ്മിത് പത്ര, ബിജെപിയുടെ മഹാരാഷ്ട്ര എംപി ഹീന ഗാവിത്, കേരളത്തില്‍ നിന്നുള്ള എന്‍.കെ പ്രേമചന്ദ്രന്‍, നാഗാലാന്‍ഡില്‍ നിന്നുള്ള കോണിയക് എന്നിവരായിരുന്നു പ്രധാനമന്ത്രി മോദിക്കൊപ്പം അപ്രതീക്ഷിത ഭക്ഷണം പങ്കിട്ട അതിഥികള്‍.
45 മിനിറ്റ് ഉച്ചഭക്ഷണ വേളയില്‍, എംപിമാര്‍ രാഷ്ട്രീയവും പാര്‍ട്ടിയും പിണക്കങ്ങളും എതിര്‍പ്പുകളും മറന്ന് പ്രധാനമന്ത്രിയുടെ ജീവിതരീതിയെക്കുറിച്ചും അദ്ദേഹം എപ്പോള്‍ എഴുന്നേല്‍ക്കുന്നുവെന്നും ഇത്രയും തിരക്കേറിയ ഷെഡ്യൂള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുമൊക്കെ ചോദിച്ചു. ഞങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുന്നത് പോലെ തോന്നിയില്ലെന്നും നന്നായിരുന്നുവെന്നുമൊക്കെയായിരുന്നു എം.പിമാരുടെ സന്തോഷം.















