രാജ്‌കോട്ടില്‍ ഗെയിമിംഗ് സെന്ററിലെ തീപിടുത്തം: മരണം 27 ലേക്ക്, മൂന്നുപേര്‍ പിടിയില്‍, അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ മരണം 27 ലേക്ക് ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാനാ-മാവാ റോഡിലെ ഗെയിമിങ് സോണില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഗെയിമിങ്ങിനായി നിര്‍മിച്ച ഫൈബര്‍ കൂടാരം പൂര്‍ണമായി കത്തിച്ചാമ്പലാകുകയായിരുന്നു. സംഭവത്തില്‍ ഗെയിമിങ് സോണ്‍ ഉടമ യുവരാജ് സിങ് സോളങ്കി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാജ്കോട്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിക്കുന്നത്. അശ്രദ്ധയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നും അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നെന്നും രാജ്‌കോട്ട് വെസ്റ്റ് എംഎല്‍എ ദര്‍ശിത ഷാ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ‘രാജ്കോട്ടിലെ തീപിടുത്തത്തില്‍ അങ്ങേയറ്റം വിഷമമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നുവെന്ന് മോദിയും കുറിച്ചു.

അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദുഖം പങ്കുവെച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ അദ്ദേഹം സ്ഥലം സന്ദര്‍ശിക്കും.