വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ചത് കൊല്ലാൻ ഉറപ്പിച്ചെന്ന് എഫ്ഐആർ

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ പിതൃസഹോദരനായ പാല്‍രാജാണ് പെണ്‍കുട്ടിയുടെ അച്ഛനേയും മുത്തച്ഛനേയും കുത്തിയത്. ശനിയാഴ്ച വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചായിരുന്നു ഇരുവര്‍ക്കും കുത്തേറ്റത്.

പാല്‍രാജ് മനപ്പൂര്‍വ്വം പ്രകേപനം ഉണ്ടാക്കിയതാണെന്നും കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ പരിക്ക് ഗൗരവമുള്ളതാണ്. അച്ഛന്റെ കാലിനും തലയ്ക്കും പരിക്കുണ്ട്. വലതുകാലില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു മുത്തച്ഛന്റെ കൈകള്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും അടിയേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇരുവരേയും സ്‌കാനിംഗിന് വിധേയമാക്കി.

വണ്ടിപ്പെരിയാര്‍ പട്ടണത്തിലെ പശുമലയില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുകയായിരുന്നു. ഈ സമയം അര്‍ജുന്റെ ബന്ധു പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കുത്തര്‍ക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.