
അരിസോണ: സോഷ്യൽ മീഡിയയിലെ ‘ഡസ്റ്റിംഗ്’ ചലഞ്ചിന് ശ്രമിച്ച യുവതി മരിച്ചു. യുഎസ് സംസ്ഥാനമായ അരിസോണയിൽ 19 വയസുകാരിക്കാണ് ദാരുണാന്ത്യം. അപകടകരമായ ചലഞ്ചിന് പിന്നാലെയാണ് യുവതി മരിച്ചത്. മകളുടെ മരണത്തിൽ തളർന്നുപോയ മാതാപിതാക്കൾ എല്ലാവര്‍ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഡസ്റ്റിംഗ്’ അല്ലെങ്കിൽ ‘ക്രോമിംഗ്’ എന്നറിയപ്പെടുന്ന വൈറൽ സോഷ്യൽ മീഡിയ ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് റെന്ന ഓറൂർക്ക് മരണപ്പെട്ടത്. താത്കാലികമായ ലഹരി ഉന്മാദം അനുഭവിക്കുന്നതിനായി എയറോസോൾ വാതകങ്ങൾ, പലപ്പോഴും കീബോർഡ് ക്ലീനിംഗ് സ്പ്രേകളിൽ നിന്നുള്ള വാതകങ്ങൾ ശ്വാസിച്ച് ഇത് വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുക എന്നതുമാണ് ഈ ട്രെൻഡ്.
എന്നാൽ വീഡിയോ ചെയ്യാൻ വിഷവാതകങ്ങൾ ശ്വസിച്ച റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റെന്നയുടെ മാതാപിതാക്കൾ പ്രാദേശിക ബ്രോഡ്കാസ്റ്റ് ടെലിവിഷൻ നെറ്റ്‌വർക്കായ എസഡ് ഫാമിലിയോട് പറഞ്ഞു. അവളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം അബോധാവസ്ഥയിൽ കിടന്ന ശേഷം തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.














