ജെഎസ്‌കെ സെൻസർ വിവാദം; ഹൈക്കോടതി സിനിമ നേരിട്ട് കണ്ട് പരിശോധിക്കാന്‍ തീരുമാനം

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനയിച്ച ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിര്‍മാതാക്കളോട് വ്യക്തമാക്കിയ ഹൈക്കോടതി സിനിമ കാണുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സെൻസർ ബോർഡ് ഉയർത്തുന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. സിനിമയുടെ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞിരുന്നു.