2026 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുടേയും കൂട്ട് വേണ്ടന്ന് മമത, ഒറ്റയ്ക്ക് മത്സരിക്കും’

കൊല്‍ക്കത്ത: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളുമായി യാതൊരു ധാരണയുമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പാര്‍ട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പാര്‍ട്ടി നിയമസഭാംഗങ്ങളോട് പറഞ്ഞത്.

‘പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് ഒന്നുമില്ല. അതിനാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. 2026 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി നാലാം തവണയും ഞങ്ങള്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും,’ മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ മമത കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചില്ലെന്നും ഹരിയാനയില്‍ എഎപി കോണ്‍ഗ്രസിനെയും സഹായിച്ചില്ലെന്നും ഇതിനാലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി വിജയിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസും എഎപിയും ഐക്യം പാലിച്ചിരുന്നെങ്കില്‍, രണ്ട് സംസ്ഥാനങ്ങളിലെയും പ്രതിപക്ഷത്തിന് ഫലങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ലെന്നും മമത ഓര്‍മ്മിപ്പിച്ചു.