യാത്രാ നിരക്ക് ഘടനയിലും ഫ്‌ലൈറ്റ് ക്രെഡിറ്റ് നയങ്ങളിലും കാര്യമായ മാറ്റം വരുത്തി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്

വാഷിംഗ്ടണ്‍: തങ്ങളുടെ പരമ്പരാഗത സമീപനത്തില്‍ നിന്ന് മാറി യാത്രാ നിരക്ക് ഘടനയിലും ഫ്‌ലൈറ്റ് ക്രെഡിറ്റ് നയങ്ങളിലും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്. മെയ് 28 മുതല്‍, എയര്‍ലൈന്‍ അതിന്റെ പ്രശസ്ത ‘ബാഗ്‌സ് ഫ്‌ളൈ ഫ്രീ’ നയത്തില്‍ മാറ്റം വരുത്തും. എല്ലാ യാത്രക്കാര്‍ക്കും അധിക ചാര്‍ജുകളില്ലാതെ രണ്ട് ബാഗുകള്‍ പരിശോധിക്കാന്‍ കഴിയുന്ന നയമാണ് മാറ്റുന്നത്.

ദീര്‍ഘകാലമായി നിലനിന്നിരുന്ന സൗജന്യ ബാഗേജ് നയം അവസാനിപ്പിച്ചുകൊണ്ട്, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി യാത്രക്കാരില്‍ നിന്ന് ബാഗേജ് ചെക്ക് ഇന്‍ ചെയ്യുന്നതിന് പണം ഈടാക്കാന്‍ പദ്ധതിയിടുന്നതായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു.

എയര്‍ലൈനിന്റെ ലോയല്‍റ്റി പ്രോഗ്രാമില്‍ ടോപ്പ്-ടയര്‍ ‘എ-ലിസ്റ്റ് പ്രിഫേര്‍ഡ്’ സ്റ്റാറ്റസ് കൈവശമുള്ള യാത്രക്കാര്‍ക്കോ ഏറ്റവും വിലയേറിയ ‘ബിസിനസ് സെലക്ട്’ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്കോ മാത്രമായി രണ്ട് സൗജന്യ ചെക്ക്ഡ് ബാഗ് ആനുകൂല്യം പരിമിതപ്പെടുത്തുമെന്ന് കമ്പനി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. അടുത്ത ലോയല്‍റ്റി ടയറിലുള്ള ഉപഭോക്താക്കള്‍ക്കും സൗത്ത് വെസ്റ്റ് ബ്രാന്‍ഡഡ് റിവാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഒരു ബാഗേജ് സൗജന്യമായി ചെക്ക് ഇന്‍ ചെയ്യാന്‍ അനുവാദമുണ്ടാകും. എന്നാല്‍ ചെക്ക്ഡ്-ഇന്‍ ലഗേജിന് എത്ര തുക ഈടാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടില്ല.