ബ്രസീൽ: തന്നെ എപ്പോൾ വേണമെങ്കിലും താരിഫ് വിഷയത്തിൽ ചർച്ച നടത്താൻ വിളിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്‍റ്. ട്രംപിനെ വിളിക്കുന്നതിന് പകരം, ബ്രസീലിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള താരിഫുകളും മറ്റ് പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയ്ക്ക് തന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് മറുപടി ആയാണ് ട്രംപിനോട് സംസാരിക്കാൻ താൽപര്യമില്ല. അതിനാൽ തന്നെ താരിഫുകൾ ചർച്ച ചെയ്യാൻ താൻ ട്രംപിനെ വിളിക്കില്ലെന്നും അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി മോദിയെയോ ഷി ജിൻപിങ്ങിനെ വിളിക്കും. പുടിനെ വിളിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തിന് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയില്ലെന്നും പക്ഷേ മറ്റ് പല പ്രസിഡന്‍റുമാരെയും വിളിക്കുമെന്നും ലുല വ്യക്തമാക്കിയത്.
അതേസമയം, അമേരിക്കയുമായി താരിഫ് വിഷയത്തിൽ ചർച്ചകൾക്ക് ബ്രസീൽ തയാറാണെന്ന് ലുല പറഞ്ഞു. പക്ഷേ, ചർച്ചകൾ തുല്യ നിലയിലും പരസ്പര ബഹുമാനത്തോടെയും ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിൽ പരായിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 30ലേക്ക് ട്രംപിനെ ക്ഷണിക്കുമെന്നും ലുല പറഞ്ഞു.
2022ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടക്കുന്നത് ‘വേട്ട’യാണെന്ന് ആരോപിച്ച ട്രംപ്, ഇതിന് പ്രതികാരമെന്നോണമാണ് അമേരിക്ക ബ്രസീലിന് മേൽ 50 ശതമാനം താരിഫ് ചുമത്തിയത്. ഇതോടെയാണ് ബ്രസീലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ബ്രിക്സ് കൂട്ടായ്മയിലെ നയങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.










