റഗാസ ചുഴലിക്കാറ്റ്; ചൈനയിലും തായ്‌വാനിലും കനത്ത നാശം, 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

തായ്‌പേയ്: ആഞ്ഞു വീശുന്ന റഗാസ ചുഴലിക്കാറ്റിൽ ചൈനയിലും തായ്‌വാനിലും കനത്ത നാശം. മണിക്കൂറിൽ 200 കിലോമീറ്ററോളം വേഗത്തിലാണ് റഗാസ വീശിയടിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തായ്‌വാനിൽ 17 പേർ മരിച്ചു. 125 ഓളം പേരെ കാണാതായി. തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽനിന്നും 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

ഉയർന്ന വേലിയേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ റഗാസ തിങ്കളാഴ്ചയാണ് കരതൊട്ടത്.

കനത്ത മഴയിൽ തായ്‌വാനിലെ ഹുവാലിയൻ പ്രദേശത്തെ തടാകങ്ങൾ കരകവിഞ്ഞൊഴുകിയതോടെ പ്രദേശം മുഴുവൻ വെള്ളത്തിലായി. ഗ്വാങ്ഫു ടൗൺഷിപ്പിലെ റോഡുകൾ ഒഴുകിപ്പോയി. ഹോങ്കോങിലും മക്കാവോയിലും വിമാന സർവീസുകൾ റദ്ദാക്കി. മിക്കയിടത്തും മരങ്ങൾ കടപുഴകി. മഴയിൽ പല നഗരങ്ങളും വെള്ളക്കെട്ടിലായി. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പും ഉണ്ട്.