
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി . ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇതുമായി ബന്ധപ്പെട്ട ഹർജി നേത്തെ പരിഗണിച്ചതിനാലാണ് പിന്മാറ്റമെന്ന് ജഡ്ജി അറിയിച്ചു.
ഹർജി ഇനി മറ്റൊരു സിംഗിൾ ബെഞ്ച് പരിഗണിക്കും. മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ മുൻപ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിനെ ചോദ്യം ചെയ്താണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡ് പലതവണ നിയമവിരുദ്ധമായി പരിശോധിച്ചതിലൂടെ തന്റെ മൗലികാവകാശങ്ങളും സ്വകാര്യതയും ലംഘിക്കപ്പെട്ടുവെന്ന് അതിജീവിത ഹർജിയിൽ വ്യക്തമാക്കുന്നു. മുൻപ് നടന്ന അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്നും, അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ച് പുതിയ പൊലീസ് അന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്.
Actress attack case: Judge recuses himself from considering survivor’s petition; to new bench















