
ദില്ലി: ജമ്മുകശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിലെ കേബിൾ കാറുകളിൽ കുടുങ്ങിയ 286 പേരെ രക്ഷപ്പെടുത്തി കരസേന. ഇനി ബാക്കിയുള്ളത് ആറ് കാബുകൾ മാത്രമാണ്. സാങ്കേതിക തകരാറിനെ തുടർന്നാണ് കേബിൾ കാറുകൾ നിശ്ചലമായത്. സംഭവത്തെ തുടർന്ന് ഏകദേശം 300ഓളം വിനോദസഞ്ചാരികളാണ് വിവിധ കേബിൾ കാറുകളിൽ കുടുങ്ങിയത്. ഇവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് സർവീസ് തടസപ്പെട്ടത്. രക്ഷാപ്രവർത്തനത്തിൽ ജമ്മു കാശ്മീർ പൊലീസ്, എസ്‍ഡിആർഎഫ് എന്നിവർക്കൊപ്പം കരസേനയും പങ്കുചേരുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായി ജമ്മുകശ്മീർ ലഫ്‌ടനന്റ് ഗവർണറും അറിയിച്ചു. ഇന്നലെയും ഇതേ കേബിൾ കാർ സർവീസിൽ ഒരു മലയാളി കുടുങ്ങിയ സംഭവമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.















