
: അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഓറഞ്ച് കൗണ്ടിയിലെ ചോർന്നു കൊണ്ടിരുന്ന കെമിക്കൽ ടാങ്ക് സ്ഫോടന ഭീതി ഉയർത്തുന്നില്ല എന്ന് അധികൃതർ അറിയിച്ചു. ചോരുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ നാൽപതിനായിരത്തോളം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. അപകട സാധ്യത ഇല്ലാതായെങ്കിലും ടാങ്കിൻ്റെ ചോർച്ച പൂർണമായി നിർത്താൻ സാധിച്ചിട്ടില്ല. ടാങ്കിനുള്ളിലെ താപനില കുറഞ്ഞതിനാൽ ഒരു വലിയ പൊട്ടിത്തെറി ഉണ്ടാവില്ല എന്നാണ് വിലയിരുത്തൽ.
ലോസ് ഏഞ്ചൽസിന് ഏകദേശം 30 മൈൽ തെക്ക് ഗാർഡൻ ഗ്രോവിലുള്ള ഒരു എയ്‌റോസ്‌പേസ് സൗകര്യത്തിലെ കെമിക്കൽ ടാങ്കാണ് ചോർന്നത്. ചോർച്ചയെത്തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പ്ലാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന, എളുപ്പത്തിൽ തീപിടിക്കുന്ന ‘മീഥൈൽ മെതാക്രിലേറ്റർ’ എന്ന രാസവസ്തു അടങ്ങിയ 7,000 ഗാലൻ ശേഷിയുള്ള ടാങ്കാണ് തകരാറിലായത്. മുൻകരുതലിൻ്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് മാറ്റിയിരുന്നു. ടാങ്ക് പൊട്ടിത്തെറിച്ച് വൻ തീപിടുത്തമോ , കെമിക്കലുകൾ ഒഴുകി കടുത്ത മലീനീകരണമോ സംഭവിച്ചേക്കാമെന്ന് നേരത്തെ മുന്നറിയിപ്പുകൾ ഉണ്ടായതിനെ തുടർന്ന് ഒരു മൈൽ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചിരുന്നു.















