
സി.ജെ.പി. സമരം ശക്തമായതോടെ ഡൽഹിയിൽ സുരക്ഷ കടുപ്പിച്ചു. പ്രക്ഷോഭകർ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് രാജീവ് ചൗക്ക്, ലോക് കല്യാൺ മാർഗ്, ഐ.ടി.ഒ. ഉൾപ്പെടെ ന്യൂഡൽഹി മേഖലയിലെ 16 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചുപൂട്ടി. ക്രമസമാധാന പാലനത്തിനായി ബി.എസ്.എഫ്, സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള കൂടുതൽ അധികസേനയെ വിന്യസിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
അതിനിടെ, പാർലമെന്റ് മാർച്ചിനിടെ സമരക്കാർക്ക് നേരെ പോലീസ് പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചെന്ന സി.ജെ.പി.യുടെ ആരോപണം ശരിവെക്കുന്ന ആശുപത്രി രേഖകൾ പുറത്തുവന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്സ് പ്രയോഗിച്ച പെല്ലറ്റ് തട്ടി പരിക്കേറ്റ യുവാവിന്റെ കണ്ണിൽ നിന്ന് ലേഡി ഹാർഡിംഗ് ആശുപത്രിയിലെ ഡോക്ടർമാർ പെല്ലറ്റ് പുറത്തെടുത്തു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ തറച്ച പെല്ലറ്റുകൾ മാറ്റാൻ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
മറുഭാഗത്ത്, സമരക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. അനാവശ്യമായി സമയം പാഴാക്കരുതെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ്, ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാണിക്കാനുള്ള അഭിഭാഷകന്റെ ശ്രമവും തടഞ്ഞു. എന്നാൽ വിഷയത്തിൽ ഡൽഹി പോലീസിനും കേന്ദ്ര സർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.















