
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി എം.പി നാഗേന്ദ്ര റേയ്ക്ക് നൽകിയ ‘ബംഗ ഭൂഷൺ’ പുരസ്‌കാരം പശ്ചിമ ബംഗാൾ സർക്കാർ പിൻവലിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ബംഗാളിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായ നേതാജിയെ അപമാനിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 24 മണിക്കൂറിനുള്ളിൽ രാജ്യസഭാ എം.പിക്കെതിരെ സർക്കാർ നടപടിയെടുത്തത്.
കൂച്ച് ബിഹാറിൽ നിന്നുള്ള രാജ്ബൻഷി സമുദായ നേതാവായ അനന്ത മഹാരാജ് എന്ന നാഗേന്ദ്ര റേ, നേതാജിയെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആസാദ് ഹിന്ദ് ഫൗജിന്റെ പങ്കിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മമതാ ബാനർജി സർക്കാർ ഇദ്ദേഹത്തിന് സംസ്ഥാന ബഹുമതിയായ ‘ബംഗ ഭൂഷൺ’ നൽകി ആദരിച്ചത്. നിയമവും ബഹുമാനവും എം.പിമാർക്കും എം.എൽ.എമാർക്കും സാധാരണക്കാർക്കും ഒരുപോലെ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
നാഗേന്ദ്ര റേയുടെ വിവാദ പരാമർശങ്ങൾ പുരസ്‌കാരത്തിന്റെ അന്തസ്സിനും പ്രശസ്തിക്കും നിരക്കാത്തതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു. 2026 ഫെബ്രുവരി 21-ന് ഇദ്ദേഹത്തിന് നൽകിയ ബംഗ ഭൂഷൺ പുരസ്‌കാരം ഉടനടി പ്രാബല്യത്തോടെ പിൻവലിക്കുകയും റദ്ദാക്കുകയും ചെയ്യുന്നതായി പശ്ചിമ ബംഗാൾ സർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
Bengal Govt Revokes Civilian Award of BJP MP Over Insult to Netaji Subhash Chandra Bose














