
സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം വെള്ളയാമ്പളം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ രൂപത കടുത്ത അതൃപ്തിയിലായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സഭാനേതൃത്വം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലത്തീൻ സഭയുടെ പിണക്കം മാറ്റാൻ മുഖ്യമന്ത്രി നേരിട്ടെത്തി ചർച്ച നടത്തിയത്. കോവളം എംഎൽഎ എം. വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭ നേരത്തെ മുന്നോട്ടുവെച്ചിരുന്ന പ്രധാന ആവശ്യം.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സഭയുടെ അതൃപ്തി മാറിയതായി തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര അറിയിച്ചു. തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി. സഭയുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചർച്ച അവസാനിച്ചത്.
CM Satheesan Visits Bishop House to Resolve Disputes with Latin Catholic Church












