
മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ യോഗത്തിൽനിന്ന് സിപിഎം – സിപിഐ ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും ഇടത് മുന്നണിക്കെതിരെ നടത്തിയ പരാമർശങ്ങളിലുള്ള പ്രതിഷേധമായാണ് ജനറൽ സെക്രട്ടറിമാരായ എം.എ. ബേബിയുടെയും ഡി. രാജയുടെയും നടപടി. രാഹുൽ ഗാന്ധി കേരളത്തിൽ നിലമറന്ന് പെരുമാറിയെന്നും സിപിഎമ്മിനെ ബിജെപിയുടെ ബി ടീം എന്ന് വിളിച്ചത് രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും ഇടത് നേതൃത്വം കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നെങ്കിലും പാർട്ടികളെ പ്രതിനിധീകരിച്ച് നീലോത്പൽ ബസുവും ആനി രാജയും യോഗത്തിൽ പങ്കെടുത്തു. ബിജെപിക്കെതിരായ ദേശീയ സഖ്യത്തിൽ വിള്ളലുകൾ വീഴ്ത്തുന്നതാണ് കോൺഗ്രസ് നേതാക്കളുടെ നിലപാടുകളെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനർനിർണ്ണയത്തിനെതിരെ പ്രതിപക്ഷ ഐക്യം അത്യാവശ്യമാണെന്നിരിക്കെ, കേരളത്തിലെ രാഷ്ട്രീയ പോര് ദേശീയ തലത്തിലെ സഹകരണത്തെ ബാധിക്കുന്നത് പ്രതിപക്ഷ നിരയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
CPM and CPI General Secretaries skip opposition meet; Left protests against Rahul Gandhi’s remarks in Kerala













