
ചെന്നൈ: സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച ടിവികെയുടെ നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. ടിവികെ–കോൺഗ്രസ് സഖ്യത്തെ തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവരുന്നു. ഇരു പാർട്ടികളും തമ്മിൽ സഖ്യചർച്ചകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. ദ്രാവിഡ പാർട്ടികൾക്ക് പകരം ഉയർന്നുവരുന്ന ശക്തിയായ ടിവികെയെ തടയുക എന്നതാണ് ഈ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം. എന്നിരുന്നാലും, ചർച്ചകൾ നടന്നതായി പരോക്ഷമായി സമ്മതിച്ചിട്ടുണ്ടെങ്കിലും സഖ്യം ഉറപ്പായിട്ടില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.
സർക്കാർ രൂപീകരണത്തിനായി ടിവികെ നേതാവ് വിജയ് ഗവർണറെ കണ്ടെങ്കിലും ആവശ്യമായ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിഞ്ഞില്ല. 118 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ 112 പേരുടെ പിന്തുണയുള്ള കത്താണ് അദ്ദേഹം സമർപ്പിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കി വരണമെന്ന നിർദേശത്തോടെ ഗവർണർ രാജേന്ദ്ര അർലേകർ അദ്ദേഹത്തെ മടക്കിയതായി വിവരം. നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയെ പിന്തുണയ്ക്കുന്നത്.
അതേസമയം മുസ്ലിം ലീഗും സിപിഐയും ഡിഎംകെയെ പിന്തുണയ്ക്കുമെന്ന നിലപാടിലാണ്. മറ്റു ചെറുകക്ഷികളെ ഒപ്പം ചേർത്ത് അധികാരം പിടിക്കാനാണ് ടിവികെയുടെ ശ്രമം തുടരുന്നത്. ഇതിനിടെ ഡിഎംകെ മുന്നണിയിലെ വിസികെ ടിവികെയുമായുള്ള ചർച്ചകൾക്ക് തയ്യാറാകാത്ത നിലപാട് എടുത്തു. സിപിഎം നേതാക്കൾ എം.കെ. സ്റ്റാലിനെ സന്ദർശിച്ച് വിജയത്തിന് അഭിനന്ദനം അറിയിക്കുകയും ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പിഎംകെ, ഡിഎംഡികെ പോലുള്ള കക്ഷികളും ടിവികെയോട് അടുക്കാൻ തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.














