തൃശൂര്‍ കോടാലിയില്‍ തലയണയ്ക്ക് അടിയിൽ കിടന്നിരുന്ന ശംഖുവരയൻ പാമ്പിൻ്റെ കടിയേറ്റ് എട്ടു വയസുകാരനായ ആൽജോ മരിച്ചു. ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. പാമ്പുകടിയേറ്റ് ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടികള്‍ ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നിരുന്നത്. രാത്രി ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. എന്നാൽ തുടക്കത്തില്‍, കുട്ടികൾ അവക്കാഡോ ജ്യൂസ് കുടിച്ച് കിടന്നതിനാൽ ഭക്ഷ്യവിഷബാധയാകാമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. ഉടൻ ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്നും പാമ്പ് കടിയേറ്റതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുവരുടെയും ദേഹത്ത് കടിയേറ്റ പാടുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ആശുപത്രിയില്‍ എത്തി നിമിഷങ്ങള്‍ക്കകം ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമാകുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ആല്‍ജോയുടെ മൂത്ത സഹോദരന്‍ പത്തുവയസുകാരന്‍ അനോജിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് തലയണയ്ക്കടിയില്‍ പാമ്പിനെ കണ്ടത്. ശംഖുവരന്‍ ഇനത്തില്‍പ്പെട്ട വിഷപ്പാമ്പാണ് കുട്ടികളെ കടിച്ചത്.
Eight-year-old boy dies after snake bite at thrissur











