അസമില്‍ ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി 82 സീറ്റ് മുതല്‍ 101 വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് 15 സീറ്റ് മുതല്‍ 36 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. പ്രീ പോളുകള്‍ ഒന്നാകെ പറഞ്ഞത് ബിജെപിയുടെ തുടര്‍ഭരണം തന്നെയായിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോഴും അതില്‍ മാറ്റമില്ല. സംസ്ഥാനത്ത് ഹിമന്ദബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ വീണ്ടുമൊരിക്കല്‍കൂടി ബിജെപിയെത്തുമെന്നാണ് ഫലം.ബിജെപിക്ക് 100 സീറ്റ് വരെ അക്‌സിസ് മൈ ഇന്ത്യ ജെവിസി തുടങ്ങി ഏതാണ്ട് എല്ലാവരും പ്രവചിക്കുന്നു. ഗൗരവ് ഗൊഗോയുടെ നേതൃത്വത്തില്‍ പുതിയ ആവേശം കോണ്‍ഗ്രസ് ക്യാമ്പില്‍ കണ്ടതാണെങ്കിലും മാന്ത്രികസംഖ്യയായ 64ന് അടുത്തേക്ക് ഇത്തവണയും എത്താനാകില്ല.
10 വര്‍ഷം അധികാരത്തില്‍ ഇരുന്നതിന്റെ ഭരണ വിരുദ്ധ വികാരം വോട്ടാവില്ല. ഹിമന്ദ ബിശ്വ ശര്‍മ്മ കൂടുതല്‍ കരുത്തനായി, സംഘടനാ സംവിധാനം ശക്തിപ്പെടുത്തി ഒപ്പം കുടിയേറ്റ വര്‍ഗീയ വിഷയങ്ങളിലൂടെ ഹിന്ദുവോട്ടുകളുടെ ഏകീകരണവും ഇത്തവണ സാധ്യമായേക്കാം. ഭിന്നിച്ച് പോവുന്ന പ്രതിപക്ഷ വോട്ടുകളും ബിജെപിയുടെ കുതിപ്പിന് സഹായകമാവുമെന്നാണ് റിപ്പോർട്ടുകൾ.
Exit poll results predict BJP will continue to rule in Assam









