വന്ദേമാതരം ഞാൻ പൂർണമായും പാടും. അത് തന്നെയാണ് തന്റെ സന്ദേശമെന്ന് വന്ദേമാതരം വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തിയിരുന്നു.
വിവാദത്തിൽ, സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞാണ് സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്.
എന്നാൽ, ഈ വിഷയത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചതെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാല്‍ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്.
Governor Rajendra Arlekar clarifies his stance on vande matharam controversy














