
വാഷിംഗ്ടൺ: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തുവിട്ട ഏറ്റവും അപകടകാരികളായ കുറ്റവാളികളുടെ പട്ടികയിൽ ഇന്ത്യൻ സ്വദേശിയും ഉൾപ്പെട്ടു. അനധികൃതമായി യു.എസിൽ താമസിച്ചിരുന്ന ലുബാന സിംഗ് എന്നയാളെയാണ് പുതുതായി പട്ടികയിൽ ചേർത്തത്. ഇയാളെ കൂടാതെ അയ്യായിരത്തോളം കുറ്റവാളികളെക്കൂടി ഉൾപ്പെടുത്തിയതോടെ വെബ്‌സൈറ്റിലെ ആകെ കുറ്റവാളികളുടെ എണ്ണം 35,000 കടന്നതായി അധികൃതർ അറിയിച്ചു.
മിഷിഗണിലെ മിലാനിൽ നിന്നാണ് ലുബാന സിംഗ് പിടിയിലായത്. സിന്തറ്റിക് മയക്കുമരുന്നുകളുടെ വിൽപ്പന, മാരകമായ ലഹരിമരുന്ന് കടത്ത് എന്നിവയാണ് ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് അറസ്റ്റ് ചെയ്ത ലക്ഷക്കണക്കിന് അപകടകാരികളായ അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് തിരയാൻ പാകത്തിലാണ് ഡിഎച്ച്എസ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കൊലപാതകം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, തീവെപ്പ്, മയക്കുമരുന്ന് കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യയെക്കൂടാതെ, ഹോണ്ടുറാസ്, ക്യൂബ, മെക്സിക്കോ, ഗ്വാട്ടിമാല, വിയറ്റ്നാം, ലൈബീരിയ, എൽ സാൽവഡോർ, യുക്രെയ്ൻ, എൽ സാൽവഡോർ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ പൌരന്മാരും പുതുക്കിയ പട്ടികയിലുണ്ട്.
പൊതുജനങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങളിലുള്ള കുറ്റവാളികളെക്കുറിച്ച് കൃത്യമായ വിവരം നൽകാനും സുതാര്യത ഉറപ്പാക്കാനുമാണ് ട്രംപ് ഭരണകൂടത്തിൻ്റെ കീഴിൽ ഈ വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ലോറൻ ബിസ് വ്യക്തമാക്കി.
Indian added to US’s ‘most dangerous’ criminals list; website updated with 5,000 more people















