ഇസ്രായേൽ- ഹിസ്ബുല്ല പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം; നിരവധി മരണം

ബെയ്‌റൂട്ട്: പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയും മുന്‍പേ ദക്ഷിണ ലെബനനില്‍ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ആക്രമണത്തില്‍ ലെബനനിലെ ഒരു സൈനികന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ രൂപീകരിച്ച സമാധാന ഉടമ്പടിയുടെ ഭാഗമായാണ് വെള്ളിയാഴ്ച ലെബനനിലും പുതിയ വെടിനിര്‍ത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആക്രമണങ്ങള്‍ ഉണ്ടായി. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ശക്തമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിക്കാനിരിക്കെയാണ് ലെബനനില്‍ ഇസ്രായേല്‍ ആക്രമണം നടന്നത്. ഇത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേൽ നബാതിയ നഗരത്തിന് ചുറ്റുമുള്ള പത്തിലധികം പ്രദേശങ്ങളില്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ലബനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ദക്ഷിണ ലെബനനിലെ ഇസ്രായേല്‍ സേനയ്ക്ക് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേലിൻ്റെ പ്രതികരണം. എന്നാൽ, ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി മാനിക്കണമെന്നും തങ്ങളുടെ ഗ്രാമങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കരുതെന്നും ഹിസ്ബുല്ല നേതാവ് ഹസന്‍ ഫദ്ലല്ല പറഞ്ഞു.

അതേസമയം, ഹിസ്ബുള്ള ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. മുമ്പ് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ദക്ഷിണ ലെബനനിലെ നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. നിലവില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ലെബനന്റെ അഞ്ച് ശതമാനത്തോളം ഭൂമി. യുദ്ധം മൂലം ഏകദേശം പത്ത് ലക്ഷത്തോളം ആളുകളാണ് ലെബനനില്‍ അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നത്. ലെബനനില്‍ പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ യുഎസ്-ഇറാന്‍ സമാധാന കരാറുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ഇറാൻ്റെ നിലപാട്.

Israel-Hezbollah announce new ceasefire, Israeli airstrikes in Lebanon again; several dead

More Stories from this section

family-dental
witywide