ധനബിൽ പാസായാൽ വിൽപ്പനക്ക് സർക്കാർ അനുമതി വേണ്ട, പിന്നെ യുഡിഎഫിലെ ചർച്ചക്ക് എന്ത്‌ പ്രസക്തി എന്നും പിണറായി; ‘മദ്യനികുതി ഇളവ് സ്വകാര്യ ലോബിക്ക് വേണ്ടി’

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ഭേദഗതി ധനബില്ലിൽ (ഫിനാൻസ് ബിൽ) ഉൾപ്പെടുത്തിയത് സ്വകാര്യ മദ്യലോബിയെ സഹായിക്കാനാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. മദ്യനികുതി ഇളവ് യു.ഡി.എഫിൽ ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും, സഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വലിയ തോതിൽ ഇളവ് ചെയ്യാനുള്ള ഭേദഗതി നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ബജറ്റിനൊപ്പം ഈ നികുതിയിളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറുമെന്നും, തുടർന്ന് ഇത് നടപ്പാക്കുന്നത് തടയാൻ യു.ഡി.എഫിന് നിയമപരമായി കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ധനബിൽ പാസായാൽ പിന്നീട് യു.ഡി.എഫ് ചർച്ചയ്ക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും, ഈ പുകമറ മദ്യക്കമ്പനികളുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണെന്നും കുറ്റപ്പെടുത്തിയ പിണറായി വിജയൻ, മുന്നണിയോ മന്ത്രിസഭയോ എക്സൈസ് മന്ത്രിയോ അറിയാതെ ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി എടുത്ത മദ്യനികുതി ഇളവ് ചെയ്യാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

പിണറായിയുടെ കുറിപ്പ്

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്. പക്ഷെ സഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി 10% വരെ 120 ശതമാനവും 10 മുതൽ 20 വരെ 175 ശതമാനവും ആയി ഇളവ് ചെയ്യാനുള്ള ഭേദഗതി നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. ഇതാവട്ടെ വീര്യം കുറഞ്ഞ മദ്യം Horti wine കാറ്റഗറിയോട് ചേർത്താണ് ഭേദഗതി നിർദ്ദേശിച്ചതിൽ കാണുന്നത്. ഇതാദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ടിത ഐഎംഎഫ് എൽ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നൽകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ LDF സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഫിനാൻസ് ബില്ലിലെ ഇളവ് നിർദ്ദേശം. ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസ്സായി നിയമത്തിൻ്റെ ഭാഗമാവുന്ന നികുതി നിർദ്ദേശം എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. അപ്പോൾ ആ നികുതിയിളവിനുള്ള നിർദ്ദേശം ഫിനാൻസ് ബില്ലിൽ ചേർത്ത ശേഷം യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്? ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്. ബജറ്റ് അവതരിപ്പിച്ച സമയം മുതൽ അതിലുള്ള പ്രഖ്യാപനങ്ങളെ ന്യായീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ബജറ്റിലെ നിർദ്ദേശങ്ങൾ നയപരമായി തങ്ങളുടെ രാഷ്ട്രീയ നിലപാടാണ് എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. പക്ഷെ മദ്യനികുതി ഇളവിൻ്റെ കാര്യം വന്നപ്പോൾ യുഡിഎഫ് തീരുമാനം ആയിട്ടില്ലെന്ന വിചിത്ര വാദമാണ് പറഞ്ഞത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും ഉയർത്തിയ അതിശക്തമായ വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിർപ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിൻ്റെ തെളിവാണ്. എക്സൈസ് നയത്തിലെ മാറ്റം അറിഞ്ഞില്ലെന്ന നിലയാണ് എക്സൈസ് മന്ത്രിയും പങ്ക് വെച്ചത്. ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ കൈകടത്തി എന്ന അതൃപ്തിയാണ് ഭരണമുന്നണിയിൽ നിന്ന് തന്നെ ഉയർന്നു വരുന്നത്. ഇതിനെല്ലാം പരിഹാരമായി പറഞ്ഞ യുഡിഎഫ് ചർച്ച ഫിനാൻസ് ബിൽ സഭ അംഗീകരിച്ചു കഴിഞ്ഞാൽ പ്രഹസനമാവും. ധനകാര്യവകുപ്പ് അതാത് ഭരണ വകുപ്പിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് ബജറ്റ് നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്ന സുതാര്യ നടപടി ക്രമത്തിൽ നിന്നും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താൽപ്പര്യം മറ്റ് വകുപ്പുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നത്. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ ‘ടീം യുഡിഎഫ്’ സങ്കൽപ്പം പോലും സ്വകാര്യവൽക്കരിച്ചിരിക്കുന്നു. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികൾ. മുന്നണിയോ മന്ത്രിസഭയോ അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിർണ്ണായക തീരുമാനമെടുത്ത ഒട്ടനവധി സന്ദർഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിൽ നടന്നത്. മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം.

Liquor Tax Relief in Finance Bill Aims to Help Private Lobby, UDF Discussions a Farce: Pinarayi Vijayan

Also Read

More Stories from this section

family-dental
witywide