കൊച്ചി: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ ഗൺമാൻമാർക്ക് ജാമ്യം അനുവദിച്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. സെഷൻസ് കോടതിയുടെ ഉത്തരവ് കേസിന്റെ അന്വേഷണത്തെ പൂർണ്ണമായി സ്തംഭിപ്പിച്ചുവെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഉത്തരവിലുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികൾ പറയാത്ത കാര്യങ്ങൾ വരെ കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗൺമാൻമാരുടെ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെടുന്നു.
മർദ്ദനത്തിന് ഉപയോഗിച്ച വടി കോടതിയിൽ ഹാജരാക്കിയെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടെങ്കിലും പ്രതികൾ തന്നെ ഇത് നിഷേധിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ച ആയുധം ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഈ സമയക്രമം വെച്ച് കൃത്യമായ ചോദ്യം ചെയ്യലോ അന്വേഷണമോ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പ്രൊസിക്യൂഷൻ വാദം.
കേസിലെ പ്രതികൾ പല ജില്ലകളിൽ നിന്നുള്ളവരായതിനാൽ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. അതേസമയം, ഗൺമാൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഓഗസ്റ്റ് 10-ലേക്ക് മാറ്റി വെച്ചു. അതുവരെ നിലവിലെ അവസ്ഥ തുടരും.
Navakerala Sadas Rescue Act: Government Approaches High Court Against Sessions Court Order















