
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ രേഖാമൂലം സമർപ്പിക്കുന്നവരെ മാത്രമേ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ സഖ്യങ്ങളെ തറപറ്റിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നിലവിൽ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. 108 സീറ്റുകളിൽ വിജയിച്ച ടി.വി.കെക്ക് വിജയ് രണ്ട് സീറ്റുകളിൽ മത്സരിച്ചതിനാൽ നിലവിൽ 107 എം.എൽ.എമാരാണുള്ളത്. കോൺഗ്രസിൻ്റെ 5 അംഗങ്ങളുടെ പിന്തുണ കൂടി ചേർത്താൽ സഖ്യത്തിന് 113 പേരുടെ പിന്തുണയുണ്ട്. എന്നാൽ കേവല ഭൂരിപക്ഷത്തിന് ഇനിയും 5 അംഗങ്ങളുടെ കുറവുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആവശ്യപ്പെട്ടതോടെ വിജയ്‌യുടെ സത്യപ്രതിജ്ഞ നീണ്ടുപോവുകയാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്ന പതിവ് രീതി ഗവർണർ ലംഘിക്കുന്നു എന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. എന്നാൽ ഭരണഘടനാപരമായ നടപടികൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിൻ്റെ സമ്മർദ്ദമില്ലെന്നും രാജ്ഭവൻ അറിയിച്ചു.അതേസമയം, ടി.വി.കെയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താൻ ബദ്ധവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഡി.എം.കെ (59), എ.ഐ.എ.ഡി.എം.കെ (47) എന്നിവർ ഒന്നിച്ചാൽ 106 സീറ്റുകളാകും. മറ്റ് ചെറുകക്ഷികളുടെ കൂടി പിന്തുണ ലഭിച്ചാൽ ഇവർക്ക് 118 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ ഇതിനകം ഉയർന്നു കഴിഞ്ഞു.
Only those who submit written support from 118 MLAs in Tamil Nadu will be invited to form the government – Raj Bhavan tightens














