പാക് ചാരസംഘടന ‘ഐഎസ്ഐ’ക്ക് വിവരങ്ങൾ ചോർത്തി: ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ, സൈനിക വിവരങ്ങളും സിം കാർഡുകളും ചോർത്തി

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് (ISI) ചോർത്തി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹി സരായ് കാലേ ഖാൻ സ്വദേശി സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരാണ് പിടിയിലായത്. 2024 മുതൽ ഇവർ പാക് ഏജന്റുമാർക്കായി ചാരവൃത്തി നടത്തിവരികയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഡൽഹി മുതൽ കറാച്ചിയും ഇസ്ലാമാബാദും വരെ നീളുന്ന വൻ ചാരശൃംഖലയാണ് ഇതോടെ തകർന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നീക്കങ്ങളാണ് ദമ്പതികൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2024-2025 കാലയളവിൽ എട്ടോളം ഇന്ത്യൻ സിം കാർഡുകൾ ഇവർ സംഘടിപ്പിച്ച് ദുബായ് വഴി പാകിസ്താനിലേക്ക് കടത്തി. പ്രതിഫലമായി 30,000 രൂപ പാക് ഹാൻഡ്‌ലർമാർ ഇവർക്ക് ബാങ്ക് അക്കൗണ്ട് വഴി നൽകി.

ഈ സിം കാർഡുകൾ ഉപയോഗിച്ച് പാകിസ്താനിലിരുന്ന് ആക്ടിവേറ്റ് ചെയ്ത വാട്സാപ്പ് അക്കൗണ്ടുകൾ വഴിയാണ് പാക് ഏജന്റുമാർ ഇന്ത്യയിലെ പ്രമുഖരുമായി ബന്ധപ്പെട്ടിരുന്നത്. ഇന്ത്യൻ സൈനികരുടെയും പ്രതിരോധ ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ വ്യാജ അക്കൗണ്ടുകൾ വഴി പാക് ഏജന്റുമാർ നുഴഞ്ഞുകയറുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായി സ്പെഷ്യൽ സെൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകളുമായും തീവ്രവാദ ഗ്രൂപ്പുകളുമായും പാക് ഹാൻഡ്‌ലർമാർ ഈ നമ്പറുകൾ വഴി ബന്ധപ്പെട്ടിരുന്നു.

രാജ്യത്തെ വിവിധ സൈനിക കന്റോൺമെൻ്റ് ഏരിയകളിൽ നിരീക്ഷണം നടത്താനും ഫോട്ടോകളും വിവരങ്ങളും ശേഖരിക്കാനും സാഹിലിന് പാക് ഏജന്റിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. ഇതിനുപുറമെ, സൈനിക ട്രിബ്യൂണലിന് മുന്നിൽ കോർട്ട് മാർഷൽ നടപടികൾ നേരിടുന്ന ആർമി ഉദ്യോഗസ്ഥരെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ഇയാൾ പാകിസ്താന് കൈമാറി. ഇത്തരം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൂടുതൽ രഹസ്യങ്ങൾ ചോർത്തുകയായിരുന്നു പാക് ഏജൻസിയുടെ ലക്ഷ്യം. ചാരവൃത്തിക്കായി ഇന്ത്യയിൽ പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതലയും ഇവർക്കായിരുന്നു.

ഇൻസ്റ്റാഗ്രാം വഴിയാണ് 2024-ൽ സാഹിൽ പാക് ഏജന്റുമായി ബന്ധപ്പെടുന്നത്. സാഹിലിന്റെ ഭാര്യ സമീറയാണ് ഈ ബന്ധത്തിന് വഴിയൊരുക്കിയത്. പിന്നീട് ഇവരെ ഒരു പ്രധാന പാക് രഹസ്യാന്വേഷണ ഓഫീസർക്ക് പരിചയപ്പെടുത്തുകയും വൻ തുക വാഗ്ദാനം ചെയ്ത് ചാരവലയത്തിലാക്കുകയുമായിരുന്നു.

തീവ്രവാദ ഗ്രൂപ്പുകൾക്ക് ഡൽഹിയിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ കുടുങ്ങുന്നത്. സാഹിലിനെ അറസ്റ്റ് ചെയ്ത് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പാക് ഏജന്റുമാരുമായുള്ള നിരന്തര ചാറ്റുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ സമീറയുടെ പങ്കും വ്യക്തമായതും ഇവരെ അറസ്റ്റ് ചെയ്തതും. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ നിന്ന് രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി രഹസ്യവിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇഗ്നോയിൽ നിന്ന് ബിഎ ബിരുദം നേടിയ സാഹിൽ ഒരു അഭിഭാഷകന്റെ കീഴിൽ ജോലി ചെയ്യുകയായിരുന്നു. എൽഎൽബി പഠനത്തിനായുള്ള തയ്യാറെടുപ്പിനിടയിലാണ് ചാരവൃത്തിയിലേക്ക് തിരിഞ്ഞത്. 2025 ജൂണിൽ ഇയാൾ ജോലി ഉപേക്ഷിച്ചിരുന്നു. സമീറ വിദൂരവിദ്യാഭ്യാസം വഴി ബിഎ ബിരുദം നേടി നോയിഡയിലെ ഒരു പ്രമുഖ കോൾ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു. കേസിൽ കൂടുതൽ ഇന്ത്യക്കാർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് സ്പെഷ്യൽ സെൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Pakistani spy agency ‘ISI’ leaked information: Couple arrested in Delhi, leaked military information and SIM cards

More Stories from this section

family-dental
witywide