കൈലാസയാത്ര കണ്ണീരായി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യൻ ദമ്പതികളെ കാണാതായി; വിതുമ്പി യുഎസിലെ പെൺമക്കൾ

കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും നാശം വിതച്ച പെട്ടെന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ 350 കടന്നു. ദുരന്തത്തിൽ ആയിരത്തിലധികം പേരെ കാണാതാവുകയും നിരവധി ഇന്ത്യൻ പൗരന്മാരുമായുള്ള ആശയവിനിമയം പൂർണ്ണമായി നിലയ്ക്കുകയും ചെയ്തതായാണ് വിവരം. ദുരന്തത്തിനിരയായവരിൽ ടെക്സാസിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജരായ ദീപക് അഹൂജ, ഭാര്യ മധു അഹൂജ എന്നിവരും ഉൾപ്പെടുന്നു. നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വെച്ചാണ് ഇവരെ കാണാതാകുന്നത്. മാതാപിതാക്കളെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ യുഎസിലുള്ള പെൺമക്കളായ ആഷ്നയും ശ്രേയയും അതീവ ഉത്കണ്ഠയിലാണ്.

ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൈലാസ യാത്രാ സംഘത്തിന്റെ ഭാഗമായാണ് ദമ്പതികൾ ടെക്സാസിൽ നിന്ന് എത്തിയത്. ദീപക്കിന്റെ അറുപതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ടിബറ്റിനും നേപ്പാളിനും ഇടയിലുള്ള ഗ്യിറോങ് പോർട്ട് അതിർത്തി കവാടത്തിൽ വെച്ച് ഇവർ പ്രളയത്തിൽപ്പെടുന്നത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അതിർത്തിയിലെ ഇമിഗ്രേഷൻ ഓഫീസിൽ പ്രളയമുണ്ടായ സമയത്ത് ദമ്പതികൾ ആ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നിരിക്കാമെന്നാണ് മക്കൾ ഭയപ്പെടുന്നത്. അതിർത്തിയിൽ എത്തുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മകൾ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ അവർ അതിർത്തിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു.

“അവർ ഡാളസിൽ വിമാനം ഇറങ്ങുന്ന ദിവസം ഞാൻ നേരിട്ട് കാണേണ്ടതായിരുന്നു. ഈ വാരാന്ത്യം ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിച്ചിരുന്നതുമാണ്. ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ, പക്ഷേ ഒരുപാട് കാലം കഴിഞ്ഞതുപോലെ തോന്നുന്നു. അവർ എത്രയും വേഗം വീട്ടിൽ തിരിച്ചെത്തണം,” പെൺമക്കളിലൊരാൾ ബിബിസിയോട് കരഞ്ഞുകൊണ്ട് പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെയും ഇന്ത്യ, നേപ്പാൾ, ചൈന എംബസികളെയും പെൺമക്കൾ ബന്ധപ്പെട്ടെങ്കിലും ഇതുവരെ കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

അതിർത്തിയിലെ ഫ്ലാഷ് ഫ്ലഡിനെത്തുടർന്ന് തീർത്ഥാടക സംഘത്തിലെ 80 ഓളം പേരെ കാണാതായതായി ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് ഒരു വീഡിയോ സന്ദേശത്തിൽ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനത്തിനായി ഗ്യിറോങ്ങിലേക്ക് പോകാൻ അടിയന്തര അനുമതി നൽകണമെന്ന് അദ്ദേഹം ഇന്ത്യൻ, ചൈനീസ് എംബസികളോട് അഭ്യർത്ഥിച്ചു.

കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ഇന്ത്യക്കാർ

പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ കണ്ടെത്താനും സുരക്ഷിതമായി ഒഴിപ്പിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ. നേപ്പാളിൽ കാണാതായ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ചൈന അതിർത്തിയിലെ ടിബറ്റ് ഭാഗത്ത് നിരവധി ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ദാർച്ചനിലുള്ള 95 പേരുൾപ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാർ ഒഴിപ്പിക്കലിനായി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഹിമപാതത്തെ തുടർന്ന് ഭോട്ടെ കോശി നദിയുടെ പോഷകനദിയായ ലെന്ദെയിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ബുധനാഴ്ചയുണ്ടായ പെട്ടെന്നുള്ള പ്രളയത്തിന് കാരണം. ഇതോടെ വലിയ തോതിൽ വെള്ളം താഴേക്ക് കുത്തിയൊലിക്കുകയായിരുന്നു. ടിബറ്റുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ റസുവഗധി അതിർത്തിക്ക് സമീപമുള്ള തിമൂരെയിലാണ് പ്രളയം ആദ്യം ബാധിച്ചത്. പ്രളയജലം ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറുകയും റോഡുകൾ, പാലങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.

Kailash Yatra; Indian couple missing in Nepal floods; Daughters in US lament

More Stories from this section

family-dental
witywide