വാഷിങ്ടൺ: 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസ അനുവദിക്കുന്നത് മരവിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. ദേശീയതയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം “വ്യക്തമായും നിയമവിരുദ്ധമാണ്” എന്ന് കോടതി വ്യക്തമാക്കി. മാൻഹട്ടനിലെ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ജെന്നറ്റ് വർഗാസാണ് വെള്ളിയാഴ്ച നിർണായക വിധി പുറപ്പെടുവിച്ചത്. കുടിയേറ്റ വിസ നടപടികളുമായി ബന്ധപ്പെട്ട ഫെഡറൽ നിയമം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് നൽകുന്ന അധികാരപരിധി മറികടന്നാണ് ഭരണകൂടം നടപടി സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജനുവരിയിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് കുടിയേറ്റ വിസ അനുവദിക്കുന്നത് നിർത്തിവെച്ചത്. ലാറ്റിൻ അമേരിക്ക, ബാൽക്കൻസ്, ദക്ഷിണേഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കരീബിയൻ മേഖലകളിലെ രാജ്യങ്ങളെയാണ് വിലക്ക് ബാധിച്ചത്. അപേക്ഷകരുടെ ദേശീയത മാത്രം പരിഗണിച്ച് കുടിയേറ്റ വിസ അനുവദിക്കുന്നത് പൂർണമായി തടയുന്ന നയം കോൺഗ്രസ് നിർദേശിച്ചിട്ടുള്ള കുടിയേറ്റ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് ജഡ്ജി വർഗാസ് വ്യക്തമാക്കി.
വിലക്കിനെ ന്യായീകരിച്ച്, പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലെത്തിയാൽ സർക്കാർ സഹായങ്ങളെ ആശ്രയിച്ച് പൊതു ബാധ്യതയായി മാറാൻ സാധ്യത കൂടുതലാണെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. ബ്രസീൽ, കൊളംബിയ, ഉറുഗ്വേ, ബോസ്നിയ, അൽബേനിയ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങളെയാണ് തീരുമാനം ബാധിച്ചത്.
ദേശീയതയുടെ അടിസ്ഥാനത്തിലുള്ള വിലക്കിനെതിരെ ഹർജി
കുടിയേറ്റാവകാശ സംഘടനകളായ കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്‌വർക്ക്, ആഫ്രിക്കൻ കമ്മ്യൂണിറ്റീസ് ടുഗതർ എന്നിവയും ബാധിക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകരും അമേരിക്കൻ പൗരന്മാരും ചേർന്നാണ് കേസുമായി കോടതിയെ സമീപിച്ചത്. അപേക്ഷകരുടെ ദേശീയതയുടെ അടിസ്ഥാനത്തിൽ മാത്രം കുടിയേറ്റ വിസ അനുവദിക്കുന്നത് നിർത്തിവെച്ച നടപടി നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു.മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ച ജഡ്ജിയാണ് ജെന്നറ്റ് വർഗാസ്. കോൺഗ്രസ് രൂപീകരിച്ച കുടിയേറ്റ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിസ വിലക്കെന്നും അവർ വിധിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണ നയങ്ങൾക്ക് നിയമപരമായി നേരിടേണ്ടിവന്ന മറ്റൊരു തിരിച്ചടിയാണ് പുതിയ വിധി. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സർക്കാർ വിഭവങ്ങളിലെ സമ്മർദം കുറയ്ക്കുന്നതിനുമാണ് കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, ഭരണകൂടത്തിന്റെ പല കുടിയേറ്റ നടപടികളും നിയമനടപടികളുമായി ബന്ധപ്പെട്ട അവകാശങ്ങളും ഭരണഘടനാപരമായ സംരക്ഷണങ്ങളും ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
കോടതി വിധിക്ക് പിന്നാലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്ത് നടപടി സ്വീകരിക്കുമെന്നതും ട്രംപ് ഭരണകൂടം വിധിക്കെതിരെ അപ്പീൽ നൽകുമോ എന്നതും ഇനി നിർണായകമാകും.
Patently unlawful’: US judge strikes down Trump admin’s immigrant visa freeze for 75 countries












