
ന്യൂഡൽഹി: ഡൽഹിയിലെ യമുനാ നദീതീരത്ത് സാംസ്കാരികോത്സവം നടത്തിയതുമായി ബന്ധപ്പെട്ട് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ ഒടുക്കിയ അഞ്ച് കോടി രൂപ പരിസ്ഥിതി നഷ്ടപരിഹാര തുക തിരികെ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയ ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയ പിഴയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഫൗണ്ടേഷന് കീഴിലുള്ള ‘വ്യക്തി വികാസ് കേന്ദ്ര’ സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഈ സുപ്രധാന വിധി.
2016 മാർച്ചിൽ യമുനാ നദീതീരത്ത് ആർട്ട് ഓഫ് ലിവിംഗ് സംഘടിപ്പിച്ച ‘വേൾഡ് കൾച്ചർ ഫെസ്റ്റിവൽ’ പരിസ്ഥിതിക്ക് വൻ നാശനഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 2017 ഡിസംബറിൽ എൻ.ജി.ടി അഞ്ച് കോടി രൂപ പിഴ വിധിച്ചത്. എന്നാൽ ഈ പരിപാടി യമുനയിലെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചുവെന്നതിന് നേരിട്ടുള്ള ശാസ്ത്രീയ തെളിവുകളോ വ്യക്തമായ വസ്തുതകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
യമുനാ നദീതീരങ്ങളും തണ്ണീർത്തടങ്ങളും കൃത്യമായി സംരക്ഷിക്കുന്നതിൽ ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. കെട്ടിവെച്ച അഞ്ച് കോടി രൂപയും അതിൻ്റെ പലിശയും എത്രയും വേഗം ഫൗണ്ടേഷന് തിരികെ നൽകാൻ ഡി.ഡി.എയോട് കോടതി നിർദ്ദേശിച്ചു. തങ്ങൾ എല്ലാവിധ സർക്കാർ അനുമതികളോടെയുമാണ് പരിപാടി നടത്തിയതെന്നും, പ്രകൃതിക്ക് കോട്ടം വരുത്തിയിട്ടില്ലെന്നുമുള്ള തങ്ങളുടെ നിലപാടിന് ലഭിച്ച അംഗീകാരമാണ് ഈ വിധിയെന്ന് ആർട്ട് ഓഫ് ലിവിംഗ് ഭാരവാഹികൾ പ്രതികരിച്ചു.
Yamuna pollution case: Relief for Art of Living; Supreme Court orders refund of Rs 5 crore fine












