സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കടുത്തിട്ടില്ല. പദ്ധതിയിൽ ഒരു സംസ്ഥാന സർക്കാർ സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്.
പി എം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം പൂജ്യമാണെന്നും കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പി എം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. പിഎം ശ്രീ നടപ്പാക്കാത്ത കേരളം തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ഭാഗമായി സമഗ്ര ശിക്ഷ പദ്ധതിയിൽ തുക നൽകിയെന്ന് ജയന്ത് ചൗധരി വിശദമാക്കി.
എസ്എസ്കെയിലെ റൈറ്റ് ടൂ എഡ്യൂക്കേഷൻ വിഹിതമായ 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം നൽകിയത്. പി എം ശ്രീക്കായി പ്രത്യേകം ഫണ്ടുകൾ നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 2025 ഒക്ടോബറിൽ 16നാണ് സംസ്ഥാന സർക്കാർ ധാരണ പത്രത്തിൽ ഒപ്പിട്ടത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനാൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായിരുന്നു. പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയിരുന്നു.
അതേസമയം, കരാറിൽ ഒപ്പിട്ടതിനാൽ സംസ്ഥാനത്തിന് പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് നിലവിലെ യുഡിഎഫ് സർക്കാർ വാദിച്ചിരുന്നത്. പി എം ശ്രീയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാണെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നത്. പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് വീണ്ടും പിഎം ശ്രീ ചർച്ചയാകും.
PM SHRI scheme not implemented; Centre states that apart from signing the MoU, not a single school in Kerala has been selected.













