പരമാധികാരം ഉറപ്പാക്കാൻ റഷ്യയുടെ അതിനിർണായക നീക്കം, തർക്കപ്രദേശമായ കുരിൽ ദ്വീപുകൾ സന്ദർശിച്ച് പുടിൻ; കടുത്ത പ്രതിഷേധം അറിയിച്ച് ജപ്പാൻ

മോസ്കോ/ടോക്കിയോ: റഷ്യയുടെ നിയന്ത്രണത്തിലുള്ളതും ജപ്പാൻ അവകാശവാദം ഉന്നയിക്കുന്നതുമായ പസഫിക് സമുദ്രത്തിലെ കുരിൽ ദ്വീപസമൂഹം ആദ്യമായി സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പുടിന്റെ ഈ നിർണ്ണായക സന്ദർശനത്തിനെതിരെ ജപ്പാൻ ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി.

ദ്വീപസമൂഹത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ‘ഇതുരുപ്പ്’ ദ്വീപിലെ മത്സ്യ സംസ്കരണ കേന്ദ്രം, ആശുപത്രി, സ്കൂൾ എന്നിവ പുടിൻ സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച അദ്ദേഹം സഖാലിൻ മേഖല ഗവർണർ വലേരി ലിമാരെങ്കോയുമായും കൂടിക്കാഴ്ച നടത്തി.

ദ്വീപസമൂഹത്തിലെ തെക്കേ അറ്റത്തുള്ള നാല് ദ്വീപുകളെ ‘നോർത്തേൺ ടെറിട്ടറീസ്’ എന്നാണ് ജപ്പാൻ വിശേഷിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത ഈ ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം കാരണം ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി യുദ്ധാവസാന സമാധാന കരാറിൽ ഒപ്പുവെക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ദശകങ്ങൾ നീണ്ട നയതന്ത്ര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചിരുന്നില്ല. ഈ മേഖലയിലെ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി സമീപവർഷങ്ങളിൽ കുരിൽ ദ്വീപുകളിൽ റഷ്യ സൈനിക സാന്നിധ്യം ശക്തമാക്കിയിരുന്നു.

ഇതുരുപ്പ് (ജപ്പാൻ ഭാഷയിൽ ‘എത്തോറോഫു’ – Etorofu) സന്ദർശിച്ച പുടിന്റെ നടപടിയെ ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി രൂക്ഷമായി വിമർശിച്ചു. ചരിത്രപരമായും അന്താരാഷ്ട്ര നിയമപ്രകാരവും എത്തോറോഫു ഉൾപ്പെടുന്ന നോർത്തേൺ ടെറിട്ടറീസ് ജപ്പാന്റെ സ്വന്തം ഭൂഭാഗമാണെന്നും, പുടിന്റെ സന്ദർശനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മൊട്ടേഗി വ്യക്തമാക്കി. 2021-ൽ റഷ്യൻ പ്രധാനമന്ത്രി മിഖായീൽ മിഷുസ്റ്റിൻ ഇതുരുപ്പ് സന്ദർശിച്ചപ്പോഴും ജപ്പാൻ സമാനമായ പ്രതിഷേധം അറിയിച്ചിരുന്നു.

റഷ്യയുടെ സൈബീരിയ, ഫാർ ഈസ്റ്റ് മേഖലകളിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് പുടിൻ ഇവിടെയെത്തിയത്. ഇതുരുപ്പിലേക്ക് വരുന്നതിന് തൊട്ടുമുൻപ് സഖാലിൻ ദ്വീപിലെത്തിയ അദ്ദേഹം റഷ്യൻ പസഫിക് ഫ്ലീറ്റിന്റെ സൈനിക അഭ്യാസ പ്രകടനങ്ങളും വിലയിരുത്തിയിരുന്നു.

More Stories from this section

family-dental
witywide