
അയോധ്യ: രാജ്യത്തെ വൻ വിവാദമായി മാറിയ അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിലെ പ്രതികൾക്കായി ഫൈസാബാദിലെ (അയോധ്യ) ഒരു അഭിഭാഷകനും കോടതിയിൽ ഹാജരാകില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ. ഈ തീരുമാനം ലംഘിച്ച് പ്രതികൾക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്ന അഭിഭാഷകർക്ക് 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നും അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും വികാരങ്ങളെയും വ്രണപ്പെടുത്തിയ കൊള്ളയായതിനാലാണ് പ്രതികൾക്ക് നിയമസഹായം നൽകേണ്ടതില്ലെന്ന് അഭിഭാഷകർ തീരുമാനിച്ചതെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
സംഭാവന വെട്ടിപ്പ് പുറത്തുവന്നതിനെത്തുടർന്ന് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷൻ ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർക്കെതിരെയും അഭിഭാഷക സമിതി കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇവർ മൂന്ന് ദിവസത്തിനകം അയോധ്യ വിട്ടുപോകണമെന്നും അല്ലാത്തപക്ഷം നഗരം മുഴുവൻ ഉപരോധിക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും ബാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. കേസിൽ നിഷ്പക്ഷമായ തെളിവെടുപ്പിനായി കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷണം വേണമെന്നും അസോസിയേഷൻ പ്രസിഡൻ്റ് കലിക പ്രസാദ് മിശ്ര ആവശ്യപ്പെട്ടു.
Ram temple donation scam: Rs 5 lakh fine for appearing for accused; Ayodhya Bar Association bans lawyers














