
കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കാടിനുള്ളിൽ വച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവർക്ക് നേരെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ മൂന്ന് പേരും മരണപ്പെട്ടു.
കൊല്ലപ്പെട്ടവർ വന്യമൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. എന്നാൽ ഉദ്യോഗസ്ഥരുടെ ഈ വാദം പ്രദേശവാസികൾ പൂർണ്ണമായും തള്ളി. മൃഗവേട്ടക്കാരാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വനംവകുപ്പിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും നാട്ടുകാർ ആരോപിച്ചു.
വെടിവയ്പ്പ് വാർത്ത പരന്നതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭവും പ്രതിഷേധവും അണപൊട്ടിയൊഴുകി. പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് ഇരച്ചുകയറുകയും കെട്ടിടവും ഔദ്യോഗിക ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Three Killed in Forest Department Firing in Karnataka; Angry Locals Ransack Office











