
മിനിയാപൊളിസ്: അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കിടെ വെനിസ്വേലൻ സ്വദേശിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ക്രിസ്റ്റ്യൻ കാസ്ട്രോ (52) എന്ന ഉദ്യോഗസ്ഥനെയാണ് വെള്ളിയാഴ്ച ടെക്സാസിൽ വെച്ച് അധികൃതർ പിടികൂടിയത്.
ജനുവരി 14-ന് മിനിയാപൊളിസിലെ അപ്പാർട്ട്മെൻ്റിൽ വെച്ച് ജൂലിയോ സെസാർ സോസ-സെലിസ് എന്ന വ്യക്തിക്ക് നേരെ നടന്ന വെടിവെപ്പിലാണ് അറസ്റ്റ്. സംഭവത്തിൽ കാസ്ട്രോയ്ക്കെതിരെ ആക്രമണക്കുറ്റവും വ്യാജവിവരങ്ങൾ നൽകിയെന്ന കുറ്റവും ചുമത്തി 11 ദിവസങ്ങൾക്ക് ശേഷമാണ് ഈ നിർണായക നീക്കം. മെക്സിക്കോ അതിർത്തിയോട് ചേർന്നുള്ള കാമറൂൺ കൗണ്ടിയിൽ വെച്ച് ടെക്സാസ് റേഞ്ചേഴ്സിൻ്റെ സഹായത്തോടെയാണ് മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹെൻഷൻ ഇയാളെ കസ്റ്റഡിയിലെടുത്തത്.
മറ്റൊരു പ്രതിയെ പിന്തുടർന്ന് മിനിയാപൊളിസിലെ അപ്പാർട്ട്മെൻ്റിലെത്തിയ കാസ്ട്രോ, വീടിൻ്റെ മുൻവാതിലിലൂടെ അകത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രൊസിക്യൂട്ടർമാർ വ്യക്തമാക്കുന്നു. സോസ-സെലിസിൻ്റെ തുടയ്ക്കാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘത്തോട് കള്ളം പറഞ്ഞതായി ഐസിഇ ഡയറക്ടർ ടോഡ് ലിയോൺസ് വെളിപ്പെടുത്തിയ രണ്ട് ഏജൻ്റുമാരിൽ ഒരാളാണ് കാസ്ട്രോ. മിനസോട്ടയിലെ കർശനമായ കുടിയേറ്റ വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാകുന്ന രണ്ടാമത്തെ ഫെഡറൽ ഏജൻ്റാണ് ഇയാൾ. കേസിൽ പ്രതിക്ക് വേണ്ടി വക്കീലുമാർ ആരെങ്കിലും ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
US federal agent arrested in shooting of Venezuelan during anti-immigration raid















